വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; വെടിയുതിർത്ത തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക്
ബംഗളൂരു : ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്‌കാരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.
തുടര്‍ന്ന് 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്‌കാരം നടത്തുക. നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്‌കരിക്കുന്നത്. റോയി വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നെഞ്ചിന്റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകര്‍ത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിനുള്ളില്‍ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. നിറയൊഴിക്കാന്‍ ഉപയോഗിച്ച തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നതായും സൂചനയുണ്ട്.
റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ഇന്നലെ ബംഗളൂരുവിലെത്തി. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു പറഞ്ഞു.
The funeral of industrialist C J Roy, who shot himself to death during an income tax raid, will be held today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

