

തൊടുപുഴ : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്റെ പിതാവിനെയും പ്രതി അരുണ്‍ ആനന്ദ് തന്നെയാണോ കൊലപ്പെടുത്തിയതെന്ന സംശയം ശക്തമാകുന്നു. ഹൃദയാഘാതം മൂലമാണ് കുട്ടിയുടെ പിതാവ് ബിജു മരിച്ചതെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ മരിക്കുന്നതിനു മുമ്പ് അമ്മ അച്ഛനു പാല്‍ കുടിക്കാന്‍ കൊടുത്തിരുന്നുവെന്ന ഇളയകുട്ടിയുടെ മൊഴിയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.
ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷത്തിന് ശേഷം ബിജുവിനെ അടക്കം ചെയ്ത സ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. രാസപരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടികളിലേക്കു കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മറ്റ് തെളിവുകളും കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിക്കുന്നുണ്ട്.
2018 മേയ് 23നാണ് തിരുവനന്തപുരത്തെ വീട്ടില്‍വച്ച് ബിജു മരിക്കുന്നത്. കൂടെയുണ്ടായിരുന്നത് ഭാര്യ അഞ്ജന മാത്രമാണ്. ബിജുവിന്റെ അച്ഛന്റെ സഹോദരിയുടെ മകനായ അരുണ്‍ ആനന്ദിന്റെ വീട്ടിലേക്കുള്ള വരവ് ബിജു വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ മരണം. പക്ഷേ മരണത്തില്‍ പക്ഷേ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല.
ഭര്‍ത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുമ്പായി യുവതി അരുണിനൊപ്പം പോയി. ഇത് ബന്ധുക്കള്‍ക്കിടയില്‍ എതിര്‍പ്പിനു കാരണമായിരുന്നു. വാടകയ്ക്കു വീടെടുത്തു താമസിക്കുമ്പോഴായിരുന്നു മൂത്തകുട്ടിയെ അരുണ്‍ മര്‍ദ്ദിച്ചു കൊന്നത്. അതിക്രൂരമായി രണ്ട് പിഞ്ചുകുട്ടികളെയും അരുണ്‍ ആനന്ദ് ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലായിരുന്നു. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. കുട്ടികളെ വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates