അറസ്റ്റിലായ വിനീഷ്, കൊല്ലപ്പെട്ട ദൃശ്യ, പ്രതിയെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രൈവർ ജൗഹർ/ ഫേയ്സ്ബുക്ക്
അറസ്റ്റിലായ വിനീഷ്, കൊല്ലപ്പെട്ട ദൃശ്യ, പ്രതിയെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രൈവർ ജൗഹർ/ ഫേയ്സ്ബുക്ക്

'നിന്റെ ഓട്ടോയിലുള്ള ആളാണോ പ്രതിയെന്ന് സംശയമുണ്ട്, അവനെ വിടരുത്'; ഓട്ടോ നേരെ പൊലീസ് സ്റ്റേഷനിലേക്ക്, ജൗഹറിന്റെ തന്ത്രത്തിൽ കുടുങ്ങി

ഓട്ടോറിക്ഷ ഡ്രൈവറായ ജൗഹറിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്
Published on

വീട്ടിൽ അതിക്രമിച്ചു കയറി മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിനീഷ് ഇന്നലെ തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ജൗഹറിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. കൊല നടത്തിയശേഷം ശരീരം മുഴുവൻ ചോരയുമായി വിനീഷ് വന്നു കയറിയത് ജൗഹറിന്റെ ഓട്ടോയിലാണ്. തെറ്റിദ്ധരിപ്പിക്കാൻ ഒരു കള്ളക്കഥയും പറഞ്ഞു. എന്നാൽ വഴിയിൽ വെച്ച് കൊലയാളിയാണ് തന്റെ വണ്ടിയിലുള്ളതെന്ന് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടോ തിരിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ വീടിനു സമീപം ഓട്ടോറിക്ഷ കഴുകുമ്പോഴാണ് ഒരാൾ എത്തുന്നത്. കുന്നക്കാവിൽ ഒരു ബൈക്ക് അപകടം നടന്നുവെന്നും അൽപം വേഗത്തിലാണ് ഓടിച്ചിരുന്നതെന്നതിനാൽ ആളുകൾ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതാണെന്നുമാണ് പറഞ്ഞത്. തലയ്ക്ക് പരുക്കേറ്റ സുഹൃത്തിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും തനിക്ക് പൊലീസ് സ്‌റ്റേഷനിൽ പോകാൻ റോഡിൽ ഇറക്കി വിട്ടാൽ മതിയെന്നുമാണ് ഇയാൾ പറഞ്ഞത്.

യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയെങ്കിലും എങ്ങാനും സത്യമാണെങ്കിലോയെന്ന് കരുതിയാണ് ജൗഹർ ഓട്ടോ എടുത്തത്.  ഇവിടെ വച്ച് കണ്ട തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് പുറപ്പെട്ടത്. ഓട്ടോയിൽ വച്ച് പല കാര്യങ്ങളും ചോദിച്ചെങ്കിലും യുവാവ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്ന് ജൗഹർ പറയുന്നു. ഇതിനിടെയാണ് ജൗഹറിന് സുഹൃത്തിന്റെ ഫോൺ എത്തുന്നത്. ഇവിടെ ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി ഒരുത്തൻ കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഓട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട്. അവനെ വിടരുത്’ എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. 

ഇതോടെ യുവാവിന് സംശയം തോന്നാതിരിക്കുന്നതിലായി ശ്രദ്ധ. പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിലേക്ക് കയറിയപ്പോൾ യുവാവ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജൗഹർ ഗൗനിച്ചില്ല. സ്‌റ്റേഷനു മുന്നിലെത്തിയപ്പോൾ വഴിയിൽ മറ്റൊരു സുഹൃത്തിനെ കണ്ടതോടെ ജൗഹറിന് ആശ്വാസമായി. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടിക്കണമെന്നു പറഞ്ഞ് ഓട്ടോ നിർത്തി. പിന്നീട് ഇരുവരും ചേർന്ന് പ്രതിയെ പിടിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി പൊലീസിന് കൈമാറുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com