'അത് ബാഡ് ടച്ചാണ്, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്': 9 വയസ്സുകാരന്റെ മൊഴി, പോക്‌സോ കേസ് പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവ്

കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിനുശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം: 'അത് ബാഡ് ടച്ചാണ്. മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം. സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്'- വിസ്താര വേളയില്‍ ഒമ്പതുകാരന്റെ ഈ മൊഴിയില്‍ പോക്‌സോ പ്രതിക്ക് ലഭിച്ചത് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും.

മണക്കാട് കാലടി സ്വദേശി വിജയകുമാറി (54)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിനുശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരോ വന്നതിനാല്‍ പ്രതി പിടി വിട്ടു. പേടിച്ച് വീടിനകത്തേക്ക് കുട്ടി ഓടിപ്പോയി. 

അമ്മയോട് സംഭവം പറയുമ്പോള്‍ പ്രതി വീടിന്റെ പിന്‍ഭാഗത്ത് വന്നിട്ട് കുട്ടിയെ വീണ്ടും വിളിച്ചു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്നുകളഞ്ഞു. വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തുമ്പ പൊലീസ് കേസ് എടുത്തത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. 'ഗുഡ് ടച്ചും ബാഡ് ടച്ചും' തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കണം.തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാന്‍ കാരണമായത്. കുട്ടികള്‍ തിരിച്ചറിയട്ടെ 'ഗുഡ് ടച്ചും ബാഡ് ടച്ചും'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com