

തിരുവനന്തപുരം: വർഗീയ നിലപാടുകളെ തുറന്നുകാട്ടുകയും പ്രതിരോധിക്കുകയും ചെയ്തവരെ പൊലീസ് സംവിധാനം ഉപയോഗിച്ച് വേട്ടയാടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിന് പരസ്യ മുന്നറിയിപ്പ് നൽകി ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ്. ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പ് നൽകിയ പരാതിയിൽ ഡോ. അബ്ദുള്ള ബാസിലിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെതിരെയാണ് മുസ്ലിം ലീഗ് എംഎൽഎമാരായ പി.കെ. ഫിറോസും നജീബ് കാന്തപുരവും രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.അബ്ദുള്ള ബാസിലിനെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ. ഫിറോസ് എംഎൽഎ വ്യക്തമാക്കി.
അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പികെ ഫിറോസ് എംഎൽഎ വ്യക്തമാക്കി. ആ കേസ് പിൻവലിക്കണമെന്ന് പറയാനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അധികാരത്തിലിരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും ഫിറോസ് ഒരു പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ പത്തുവർഷം ചെയ്തതു പോലെ കേരളത്തിൽ അനാവശ്യമായി വർഗീയത പറയുന്ന ഒരാളെയും നമ്മളാരും സംരക്ഷിക്കില്ല, ഒരു സംശയവും വേണ്ട. പക്ഷേ വർഗീയത പറഞ്ഞവരുടെ യാഥാർഥ്യം പുറത്തുപറഞ്ഞതിൻറെ പേരിൽ ഒരാള്ക്കെതിരെയം കേസ് ചുമത്താൻ മുസ്ലിംലീഗ് അധികാരത്തിലിരിക്കുന്ന കാലത്തോളം സമ്മതിക്കില്ലെന്നും പികെ ഫിറോസ് മുന്നറിയിപ്പു നൽകി.
വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ലന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നജീബ് കാന്തപുരം വ്യക്തമാക്കിയത്. വർഗീയ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയും, വർഗീയത പ്രചരിപ്പിക്കുന്നവരുടെ മുഖംമൂടി തുറന്നു കാണിക്കുകയും ചെയ്തതിന്റെ പേരിൽ ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വർഗീയ നിലപാടുകളെ തുറന്നെതിർത്ത ഒരാളെ നിയമം ഉപയോഗിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ അത് അംഗീകരിച്ചു നൽകാനാകില്ല.അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നും പോസ്റ്റ് മുന്നറിയിപ്പു നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates