ബാലന്‍ കേസ് വാദിച്ചാല്‍ സൈക്കിള്‍ ഇടിച്ച കേസിലും വധശിക്ഷ ; ആരെയെങ്കിലും ഇളക്കാന്‍ പറ്റുമോയെന്നാണ് സിപിഎം നോക്കുന്നതെന്ന് കെ മുരളീധരന്‍

ശശി തരൂരിന്റെ ഒരു വാചകത്തില്‍ പിടിച്ചിട്ടാണ് സിപിഎം പറയുന്നതെങ്കില്‍, അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട്
കെ മുരളീധരന്‍
കെ മുരളീധരന്‍
Updated on
1 min read

കോഴിക്കോട്:  ആര്യാടന്‍ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ സിപിഎം നേതാവ് എ കെ ബാലനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. ബാലന്‍ കേസ് വാദിച്ചാല്‍ സൈക്കിള്‍ ഇടിച്ച കേസിലും വധശിക്ഷ ലഭിക്കും. അതുപോലെയാണ് ബാലന്റെ പാര്‍ട്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം. പലസ്തീന്‍ വിഷയത്തില്‍ ഒരേ ആശയക്കാരെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

പലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. റാലി നടത്തി ആരൊക്കെയാണ് ഇളകി നില്‍ക്കുന്നത്, അവരെയൊക്കെ ഇളക്കാന്‍ മാര്‍ഗമുണ്ടോ എന്നു നോക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവര്‍ സത്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ച് നുണപ്രചാരണം കൊണ്ട് നേട്ടമുണ്ടാക്കാന്‍ നോക്കുകയാണ്. കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരേ നയമാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങളുടെ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല.

ശശി തരൂരിന്റെ ഒരു വാചകത്തില്‍ പിടിച്ചിട്ടാണ് സിപിഎം പറയുന്നതെങ്കില്‍, അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എതിരാണെന്ന പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നോട്ടീസ് അയച്ചത് ഈ വിഷയം മാത്രം കണക്കിലെടുത്തല്ല. അവിടെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യമായ ചില പ്രതികരണങ്ങളും തെരുവില്‍ പ്രകടനങ്ങളുമുണ്ടായിരുന്നു. 

അതിന്റെ ഭാഗമായിട്ടാണ് ഈ വിഷയത്തെയും കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. പലസ്തീന്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി ഔദ്യോഗികമായി ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയതാണ്. ഞാനും ആര്യാടന്‍ ഷൗക്കത്തും ഉള്‍പ്പെടെ ഇതില്‍ പങ്കെടുത്തതാണ്. അതേ സ്ഥലത്ത് വീണ്ടും ഐക്യദാര്‍ഢ്യം എന്നു പറയുമ്പോ, മുമ്പ് മണ്ഡലം പ്രസിഡന്റുമാരെ വെച്ചതില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനങ്ങളുടെ ഭാഗമായിട്ടാണ് കെപിസിസി അതിനെയും കണ്ടത്. അതു കൊണ്ടാണ് കെപിസിസി ഷൗക്കത്തിന് നോട്ടീസ് അയച്ചത്. 

അതല്ലാതെ, പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരിലാണ് നോട്ടീസ് എന്നു പറഞ്ഞാല്‍, ഡിസിസി ഔദ്യോഗികമായി നടത്തിയതല്ലേ എന്ന് മുരളീധരന്‍ ചോദിച്ചു. അതില്‍ പങ്കെടുത്ത ആര്‍ക്കെതിരെയും നോട്ടീസ് നല്‍കിയിട്ടില്ലല്ലോ. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെപ്പോലും തെറ്റായി ചിത്രീകരിച്ച് അങ്ങേയറ്റം മോശമായിട്ടുള്ള തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ഞങ്ങളെല്ലാം പലസ്തീന്റെ ഒപ്പമാണ്. പക്ഷെ ഒരു മുന്നണിയിലുള്ള ചിലരെ ക്ഷണിക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം കാണിച്ചത്. പലസ്തീന്‍ വിഷയത്തില്‍ ഒരേ സമീപനം പുലര്‍ത്തുന്നവരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലീഗ് ആശയത്തോട് യോജിപ്പുണ്ടെങ്കിലും, റാലിയില്‍ പങ്കെടുക്കാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് അറിയിച്ചത്. കെ മുരളീധരന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com