

കോഴിക്കോട്: പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, വാഗ്മി, സോഷ്യലിസ്റ്റ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ നിന്ന വ്യക്തിത്വമാണ് കെ പി ഉണ്ണികൃഷ്ണൻ. വടകര മണ്ഡലത്തിൽ നിന്നും തുടർച്ചയായി ആറു തവണയാണ് കെ പി ഉണ്ണികൃഷ്ണൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രം തിരുത്തിക്കുറിച്ച നേതാവു കൂടിയാണ് ഉണ്ണിക്കൃഷ്ണൻ. കേരളത്തിൽ ഒരേ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ വിജയിച്ച മറ്റൊരാളില്ല.
നാല് തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു ഉണ്ണികൃഷ്ണന്റെ വിജയം. എന്നാൽ എപ്പോഴും താൻ കോൺഗ്രസ് ആണെന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നത്. 1971 മുതൽ 1996 വരെയാണ് ഉണ്ണികൃഷ്ണൻ വടകരയിൽ നിന്നുള്ള ലോക്സഭാംഗമായി പ്രവർത്തിച്ചത്. പത്രപ്രവർത്തകനായി തുടങ്ങി കേന്ദ്രമന്ത്രിവരെയായ ഉണ്ണികൃഷ്ണൻ കേരള രാഷ്ട്രീയത്തിന്റെ എല്ലാ പരിവർത്തനങ്ങളിലും സാക്ഷിയായ നേതാവായിരുന്നു.
സ്കൂൾ പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടാണ് ഉണ്ണികൃഷ്ണൻ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ചെന്നൈയിലെ ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.1960 ൽ സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസ് അംഗമായി. 1962 മുതൽ എഐസിസി അംഗമായും പ്രവർത്തിച്ചിരുന്നു.
1971-ൽ വടകര മണ്ഡലത്തിൽ ലീലാ ദാമോദരന്റെ പേരാണ് കേരള നേതൃത്വം നൽകിയത്. എന്നാൽ പത്രപ്രവർത്തകനായിരുന്ന കെ പി ഉണ്ണികൃഷ്ണനെയാണ് ഇന്ദിരാഗാന്ധി നിശ്ചയിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു അപ്പോൾ ഉണ്ണികൃഷ്ണൻ. എ കെ ആന്റണി അടക്കമുള്ള യുവതുർക്കികൾ അന്ന് ഇന്ദിരയുടെ തീരുമാനത്തെ പരസ്യമായി എതിർത്തു. എന്നാൽ കോൺഗ്രസിന്റെ ചുവരെഴുത്തുകൾ മായ്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഉണ്ണികൃഷ്ണൻ വടകരയുടെ ചരിത്രം തന്നെ മാറ്റിയെഴുതി.
ഇടതുപക്ഷത്തെ തോൽപ്പിച്ച് ഉണ്ണികൃഷ്ണൻ ഇന്ദിരയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. 1971 മുതൽ 1996 വരെ വടകര മണ്ഡലത്തെ കെ പി ഉണ്ണികൃഷ്ണൻ തുടർച്ചയായി 7 തവണയാണ് ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ കടുത്ത വിമർശകനായിരുന്നു ഉണ്ണികൃഷ്ണൻ. 1978-ൽ കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ്(യു)വിലും കോൺഗ്രസ് (എസ്)ലും എത്തി. 80-ൽ ഇടതുപക്ഷക്കാരനായി. 1995 ൽ ഉണ്ണികൃഷ്ണൻ കോൺഗ്രസിൽ മടങ്ങിയെത്തി.
1977-ൽ അരങ്ങിൽ ശ്രീധരൻ, 1980-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ, 1984-ൽ കെ എം രാധാകൃഷണൻ, 1989-ൽ എ സുജനപാൽ, 1991-ൽ അഡ്വ. എം. രത്നസിങ് എന്നീ പ്രമുഖരാണ് വടകരയിൽ കെ പി ഉണ്ണികൃഷ്ണനോട് മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയത്. 1980, 84, 89, 91 തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു ഉണ്ണികൃഷ്ണന്റെ പോരാട്ടം. 1984 ൽ ഇന്ദിരാവധത്തെത്തുടർന്നുള്ള സഹതാപ തരംഗത്തിലും ഉണ്ണികൃഷ്ണനെ വടകര കൈവിട്ടില്ല. ദേശീയ മുന്നണിയെന്ന പരീക്ഷണത്തിന്റെ ഭാഗമായ ഉണ്ണികൃഷ്ണൻ 1989 ലെ വി പി സിങ് സർക്കാരിൽ കേന്ദ്രമന്ത്രിയുമായി തിളങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates