കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണത്തിനിടെ ബോംബ് സ്‌ഫോടനം നടന്ന് ഒരാൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടി ഒ മോഹനൻ. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയർ പറഞ്ഞു. ജില്ലയിൽ ബോംബ് സുലഭമാകുന്നതിനെക്കുറിച്ച് പൊലീസ് ഗൗരവ പരിശോധന നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.
ആ കല്യാണത്തിൽ ഞാൻ പങ്കെടുത്തതാണ്. രാത്രി 10മണിക്ക് ശേഷമാണ് ചെറിയൊരു തർക്കമുണ്ടായത്. ആ സമയത്ത് നാട്ടുകാർ തന്നെ ഇടപെട്ട് എല്ലാം പറഞ്ഞവസാനിപ്പിച്ച് സമാധാനത്തിൽ പറഞ്ഞയച്ചതാണ്. പക്ഷെ രാത്രി പോയവർ കാലത്തെ ബോംബുമായാണ് വന്നത്, എറിഞ്ഞ് കൊല്ലുകയാണ്. അന്വേഷിച്ചപ്പോൾ ചേലോറയിലെ മൈതാനത്ത് രാത്രി ഒരുമണിക്ക് ബോംബ് സ്‌ഫോടനമുണ്ടായെന്ന് അറിഞ്ഞു. ഇവിടെ കൊണ്ടുവരുന്നതിന് മുമ്പ് അവിടെ എറിഞ്ഞ് പരീക്ഷിച്ചു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അത്രമാത്രം ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ തർക്കത്തെതുടർന്ന് തൊട്ടടുത്ത ദിവസം ബോംബ് കൊണ്ടുവരാൻ പാകത്തിന് ബോംബ് സുലഭമാകുന്ന സാഹചര്യമുണ്ട്, മോഹനൻ പറഞ്ഞു.
സിപിഎമ്മിന്റെ സജീവപ്രവർത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളുമെന്നും മേയർ പറഞ്ഞു. ഇവർ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവർക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയർ ചൂണ്ടിക്കാട്ടി. കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബോംബ് നിർമ്മിച്ച ആൾ അടക്കമാണ് പിടിയിലായിരിക്കുന്നത്. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഏറുപടക്കം വാങ്ങിച്ച് അതിനകത്ത് ഉഗ്ര സ്‌ഫോടക ശേഷിയുള്ള രാസവസ്തുക്കൾ ചേർത്ത് ഒരു വലിയ നാടൻ ബോംബായി പരുവപ്പെടുത്തിയെടുത്താണ് ബോംബ് ഉണ്ടാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates