കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; മുളകുപൊടി വിതറിയത് സിനിമ സ്റ്റൈലിൽ

13-കാരിയായ കൊച്ചുമകൾ കാമുകനോട് പറഞ്ഞത് പ്രതികാരം ചെയ്യണമെന്ന്; കാമുകനെയും സുഹൃത്തിനെയും എത്തിച്ചത് കൊല്ലത്തുനിന്ന്
Karuvatta Sivankutty and crime scene.
Karuvatta Sivankutty and crime scene
Edited By:
Updated on
1 min read

ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പുറത്ത്. കൊലപാതകത്തിന് തൊട്ടുമുൻപ് ശിവൻകുട്ടി അതിക്രൂരമായ ശാരീരിക മർദ്ദനങ്ങൾക്ക് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. തലയ്ക്ക് ശക്തമായി അടിയേറ്റതിനെ തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

ശിവൻകുട്ടിയുടെ പേരക്കുട്ടിയായ പതിമൂന്നുകാരി തന്നെയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്.പി) ടി.കെ. വിഷ്ണു പ്രദീപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഐഫോണും ബൈക്കുകളും വാങ്ങാനും പണം സമ്പാദിക്കാനുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരാൻ പെൺകുട്ടിയാണ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കൊല്ലത്തുനിന്ന് തന്റെ കാമുകനെയും സുഹൃത്തിനെയും പെൺകുട്ടി കരുവാറ്റയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഓഗസ്റ്റ് 15-ന് വൈകുന്നേരമാണ് കൊല്ലത്തുനിന്ന് ട്രെയിൻ മാർഗ്ഗം പതിനാറും പതിനേഴും വയസ്സുള്ള പ്രതികൾ കരുവാറ്റയിലെത്തിയത്. രാത്രി വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ ഇവർ അകത്തുകടക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയുമായി മൽപ്പിടിത്തമുണ്ടാവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്ന പതിമൂന്നുകാരിക്ക്, കാമുകൻ വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങൾ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുത്തച്ഛൻ തന്നെ 'ബാഡ് ടച്ച്' ചെയ്തെന്നും അതിനാലാണ് കൊലപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് എസ്.പി പറഞ്ഞു. കുടുംബപരമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടിയുടെ മുൻകാല പശ്ചാത്തലങ്ങളും മുൻപ് കാണാതായ സംഭവങ്ങളും വിശദമായി പരിശോധിക്കും. കവർച്ച നടത്തിയ 4.5 ഗ്രാമോളം സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ട മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇതിൽ 16,000 രൂപയ്ക്ക് കൊല്ലത്തെ ജ്വല്ലറിയിൽ വിറ്റ മോതിരവും ഉൾപ്പെടുന്നു.

സിനിമകൾ കണ്ട പ്രേരണയിലാണ് തെളിവ് നശിപ്പിക്കാൻ വീട്ടിനുള്ളിൽ മുളകുപൊടി വിതറിയത്. കൃത്യം നടത്തിയ ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ മുത്തച്ഛനെ കാണാനില്ലെന്ന് നാട്ടുകാരെ ആദ്യം അറിയിച്ചതും ഈ പെൺകുട്ടി തന്നെയാണ്. ചോദ്യം ചെയ്യലിലെ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. പ്രായപൂർത്തിയാകാത്ത പ്രതികൾ മുതിർന്ന ക്രിമിനലുകളെപ്പോലെയാണ് ഈ പൈശാചിക കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Summary

The post-mortem report in the Karuvatta Sivankutty murder case confirmed that the 67-year-old victim was brutally assaulted on the head, causing internal cerebral bleeding, and subsequently smothered to death while unconscious.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com