'ഒരുദിവസം കൊണ്ട് പൊട്ടി വീണതല്ല ഞാന്‍' ; കെപിസിസി പട്ടികയില്‍ അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കെ സി വേണുഗോപാല്‍

കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും
കെ സി വേണുഗോപാല്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ സി വേണുഗോപാല്‍ / ഫെയ്‌സ്ബുക്ക് ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടികയില്‍ അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തര്‍ക്കങ്ങള്‍ കേരളത്തില്‍ പരിഹരിക്കും. ഒരുദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താന്‍. താനുമായി ബന്ധപ്പെട്ട ആളുകളും പാര്‍ട്ടിയില്‍ കാണുമെന്ന് വേണുഗോപാല്‍ പറഞ്ഞു. 

കെപിസിസി ഭാരവാഹികളുടെ പട്ടിക വൈകാന്‍ കാരണം കെ സി വേണുഗോപാലാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അക്കാര്യങ്ങളിലൊന്നും എഐസിസി ഇടപെട്ടിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് വാസ്തവ വിരുദ്ധമായ പ്രചാരണമാണ്. പല കാര്യങ്ങളും തന്റെ തലയില്‍ വയ്ക്കാന്‍ ശ്രമം നടക്കുന്നു. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. പാര്‍ട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 

സാധാരണഗതിയില്‍ കോണ്‍ഗ്രസ് കേരളത്തില്‍ എടുക്കുന്ന സമയമൊന്നും ഇപ്രാവശ്യം എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ചില ചര്‍ച്ചകല്‍ കൂടുതലായി വേണ്ടി വരും. ആ ചര്‍ച്ച നടത്തിവരികയാണ്. താമസംവിനാ പട്ടിക പുറത്തിറക്കാന്‍ കഴിയുമെന്നാണ് താന്‍ വിചാരിക്കുന്നത്. പരാതിയുള്ളവര്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് ഇനിയും രാതി പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 

കേരളത്തിലെ പാര്‍ട്ടിയില്‍ ഒരു അച്ചടക്കം ഇപ്പോഴുണ്ട്. പാര്‍ട്ടി രക്ഷപ്പെടണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പട്ടിക വൈകാന്‍ കാരണം കെസി വേണുഗോപാല്‍ അല്ലെന്നും, രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com