'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍
കൊച്ചി: കേരളം കഴിഞ്ഞ എട്ട് വര്‍ഷമായി ചര്‍ച്ച ചെയ്ത നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് നല്‍കിക്കൊണ്ട് എറണാകുളം സെഷന്‍സ് കോടതി പുറപ്പെടുവിച്ചത് 1700 പേജുകളടങ്ങിയ വിധിന്യായം. സെന്‍ഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് മുഖവുരയോടെ ആയിരുന്നു ജഡ്ജി ഹണി എം വര്‍ഗീസ് നടിയെ ആക്രമിച്ച കേസില്‍ വിധിപ്രസ്താവം ആരംഭിച്ചത്. കേസില്‍ പ്രതിയായിരുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട നടപടിയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കോടതിയുടെ നടപടി.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ കുടുംബം, പ്രായം എന്നിവ പരിഗണിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെല്ലാം നാല്‍പത് വയസില്‍ താഴെയാണെന്ന് വിലയിരുത്തിയും. പ്രതികളുടെ പൂര്‍വകാല ചരിത്രമടക്കം പരിശോധിച്ചുമാണ് കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും 25000 രൂപ പിഴയും. ഗൂഢാലോചനയ്ക്ക് ഒരു വര്‍ഷം തടവും അര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിന് പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ടു ശിക്ഷകളാണ് കോടതി വിധിച്ചത്. ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വര്‍ഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വര്‍ഷം തടവുമാണ് കോടതി നല്‍കിയിരിക്കുന്നത്.
തടഞ്ഞുവെക്കലിന് ഒരു വര്‍ഷം തടവ് പ്രതികള്‍ക്ക് വിധിച്ചപ്പോള്‍ പ്രേരണാകുറ്റത്തിന് പ്രതികളെ ശിക്ഷിച്ചിട്ടില്ല. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന നിര്‍ദേശവും വിധിയിലുണ്ട്. ഇതോടെയാണ് പ്രതികളുടെ ശിക്ഷാ കാലാവധി 20 വര്‍ഷമായത്. ജയിലില്‍ കിടന്ന കാലയളവും ശിക്ഷയായി പരിഗണിക്കും. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഏഴ് വര്‍ഷത്തിലേറെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് കുറച്ചായിരിക്കും ഇനിയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരിക. കേസിലെ അപ്പീല്‍ നടപടികള്‍ കഴിയുന്നതുവരെ ഇരയുടെ പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി. തെളിവിന്റെ ഭാഗമായിരുന്ന നടിയുടെ മോതിരം തിരികെ നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കോടതി ഇതംഗീകരിച്ചില്ല. ആറ് പ്രതികള്‍ക്കും 20 വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
The Ernakulam Principal Sessions Court on Friday delivered the long-awaited verdict in the 2017 Kerala actress assault case, sentencing six men, including prime accused Pulsar Suni, to 20 years in jail for gang rape and gang Rape and criminal conspiracy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

