രാഷ്ട്രീയ കേരളം അത്ഭുതത്തോടെ നോക്കി കണ്ട വാര്‍ത്തയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജിന്റെ ട്വന്റി ട്വന്റിയിലേക്കുള്ള പ്രവേശം. അടിയുറച്ച രണ്ട് പാര്‍ട്ടി കുടുംബങ്ങളെ അടുത്തു നിന്ന് കണ്ടറിഞ്ഞ വ്യക്തിയാണ് വര്‍ഗീസ് ജോര്‍ജ്. കമ്മ്യൂണിസ്റ്റ് അതികായന്‍ ജോര്‍ജ് ചടയംമുറിയുടെ കൊച്ചുമകന്‍, കേരളം കണ്ട ഏറ്റവും ജനികീയരായ മുഖ്യമന്ത്രിമാരില്‍ ഒരാളായ ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍. എന്നാല്‍ രണ്ട് ധാരകളിലേക്കും പോകാതെ, വ്യത്യസ്തമായൊരു രാഷ്ട്രീയ വഴി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങള്‍ വര്‍ഗീസ് ജോര്‍ജ് തുറന്നു പറയുന്നു.
ട്വന്റി ട്വന്റിയെ തോല്‍പ്പിച്ച് ഇറക്കിവിടൂ!
കിഴക്കമ്പലം മോഡല്‍ കേരളമാകെ ചര്‍ച്ചയാവുകയാണ്. മികച്ച പ്രവര്‍ത്തനങ്ങളാണ് ട്വന്റി ട്വന്റി നടപ്പാക്കുന്നത്. അഴിമതി രഹിതമായ അവരുടെ പ്രവര്‍ത്തനങ്ങളാണ് അതിലേക്ക് ആകര്‍ഷിച്ചത്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. അതെന്റെ ജോലിയല്ല. സ്വന്തം കാര്യങ്ങള്‍ക്കിടയില്‍ നാടിനുവേണ്ടിയും ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹം.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ട്വന്റി ട്വന്റി തന്നെ നടത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. ഏത് പാര്‍ട്ടി ചെയ്താലും ആ പാര്‍ട്ടിയെ പിന്തുണയ്ക്കുക എന്നതാണ് തീരുമാനം. പക്ഷേ അതിപ്പോള്‍ ട്വന്റി ട്വന്റി മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നു.
കിഴക്കമ്പലത്തെക്കാള്‍ മികച്ചതായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി പഞ്ചായത്ത് നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തയ്യാറാണ്. കഷ്ടപ്പെട്ട് സംബാധിച്ച് വാങ്ങിയ ബെന്‍സ് കാര്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ കൊണ്ട് ഓടിപ്പിക്കുമോ?ഇല്ലല്ലോ? കാരണം അത്രയ്ക്ക് വിലപിടിപ്പുള്ളതാണ് ആ വണ്ടി. നല്ല എക്‌സ്പീരിയന്‍സ് ആയ ആളെക്കൊണ്ടുതന്നെ വണ്ടി ഓടിപ്പിക്കണം.ഭരണം വരുമ്പോള്‍ മാത്രം എന്താണ് നമ്മള്‍ അത് ശ്രദ്ധിക്കാത്തത്? നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ടാക്‌സ് കൊടുത്ത് ആളെ വയ്ക്കുമ്പോള്‍ ആ ആള്‍ക്ക് ജോലി ചെയ്യാന്‍ അറിയുമോ എന്ന് ചോദിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? അങ്ങനെ എല്ലാവരും ചിന്തിച്ചാല്‍ എല്ലാ മണ്ഡലങ്ങളും മികച്ചതാകും. മറ്റു രാഷ്ട്രീയ കക്ഷികളോട് വിരോധമില്ല. ട്വന്റി ട്വന്റി ചെയ്യുന്ന ജോലി അവരെക്കാള്‍ നന്നായി ചെയ്ത് അവരെ തോല്‍പ്പിക്കൂ, അവരെ രാഷ്ട്രീയത്തില്‍ നിന്ന് ഇറക്കിവിടൂ. ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ ട്വന്റി ട്വന്റിയെ ജയിപ്പിക്കുകയാണെങ്കില്‍, അടുത്ത തവണ വിചാരിച്ചാല്‍ ട്വന്റി ട്വന്റിയെ ഇല്ലാതാക്കാം. കിഴക്കമ്പലത്ത് ചെയ്യുന്നതിനെക്കാള്‍ മികച്ചതായി സംസ്ഥാനം മുഴുവന്‍ എല്ലാവരും പ്രവര്‍ത്തിച്ചാല്‍ പിന്നെ ട്വന്റി ട്വന്റിയ്ക്ക പ്രസക്തിയില്ലല്ലോ.
എന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിരിക്കാം...
ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ എന്ന ഐഡന്റിറ്റി ഉള്ളതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസില്‍ ചേരണം എന്നില്ലല്ലോ. എന്റെ കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റാണ്. ജോര്‍ജ് ചടയംമുറിയെന്ന പ്രഗത്ഭനായ മാര്‍ക്‌സിസ്റ്റ് നേതാവിന്റെ കൊച്ചുമകനാണ് ഞാന്‍. രക്തം വെച്ച് ഞാന്‍ എല്‍ഡിഎഫിലല്ലേ ചേരേണ്ടത്?
ഉമ്മന്‍ചാണ്ടി ഒരു രാഷ്ട്രീയ സര്‍വകലാശാലയാണ്. അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ പ്രൈമറി സ്‌കൂളിന് അപ്പുറത്തേക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി അത്രയും അധ്വാനിക്കുന്നുണ്ട്. ഇപ്പോഴും രണ്ടര,മൂന്നു മണിക്കൂര്‍ ആണ് ഉറങ്ങുന്നത്. അത് എനിക്ക് ചെയ്യാന്‍ പറ്റില്ലായിരിക്കും. അദ്ദേഹത്തിന് മുന്നില്‍ ഞാനൊന്നുമല്ല.
ട്വന്റി ട്വന്റി പ്രവേശനം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹത്തോട് ചോദിച്ചാല്‍ ഒരിക്കലും അത് താത്പര്യമുണ്ടാകില്ല.കാരണം ജീവിതത്തില്‍ ശ്വസിക്കുന്നതുവരെ കോണ്‍ഗ്രസ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുറത്തുകാണുന്ന അതേ മനുഷ്യനാണ് കുടുംബത്തിലും. ആരുടേയും കാര്യത്തിലും ബലമായി ഇടപെട്ട് തീരുമാനങ്ങള്‍ മാറ്റാറില്ല. എന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിരിക്കാം...അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജനങ്ങളെ സേവിക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. എന്റെ നിലപാടും അതുതന്നെയാണ്. എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്രമിച്ച് വോട്ട് തേടില്ല.
എസ്എഫ്‌ഐയില്‍ തുടങ്ങി, ട്വന്റി ട്വന്റിയിലെത്തി
കോളജ് കാലത്ത് എസ്എഫ്‌ഐ ആയിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിത്തിരക്കുകളിലേക്ക് കടന്നു. രാഷ്ട്രീയം ജോലിയാക്കി എടുത്തില്ല. കേരളത്തിലെ രാഷ്ട്രീയ വികാസങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. ഒരു മലയാളിക്കും രാഷ്ട്രീയത്തെ വേര്‍തിരിച്ച് ജീവിതമില്ല. നിലവില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനി ആസ ഗ്രൂപ്പിന്റെ സിഇഒയാണ്. ലീവെടുത്താണ് വന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തിരിച്ചുപോകും. സമൂഹത്തിന് എന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ എന്നും രംഗത്തുണ്ടാകും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
