പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

'നേരെ അങ്ങേരുടെ വീട്ടില്‍ പോയാല്‍ മതി, ആവശ്യമുള്ളത് എടുത്തോളാന്‍ പറയുക'; സ്വര്‍ണക്കടത്ത് ചാറ്റ് പുറത്ത് 

സ്വര്‍ണത്തിന്റെ അളവും ആരുടെ പേരിലാണെന്നുമടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാകും
Published on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം  കേന്ദ്രീകരിച്ച് നടത്തിയ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ചാറ്റ് പുറത്ത്. രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ ടെലിഗ്രാം ആപ്ലിക്കേഷനില്‍ ഉണ്ടാക്കിയ ഗ്രൂപ്പിന് 'സിപിഎം കമ്മിറ്റി' എന്നും സ്വര്‍ണം വന്നിരുന്ന പാക്കേജിന് 'സാധനം' എന്നുമായിരുന്നു പേര്. 'കമ്മിറ്റി' അംഗങ്ങളായ പിഎസ് സരിത്തിന്റെയും കെടി റമീസിന്റെയും സന്ദീപ് നായരുടെയും പേരുകള്‍ യഥാക്രമം സൂസപാക്യം, ഹലോ, സാന്‍ഫ്രാന്‍സി  എന്നിങ്ങനെയായിരുന്നു. ഈ ടെലിഗ്രാം ആപ്പിലൂടെയായിരുന്നു സ്വര്‍ണക്കടത്തിന്റെ 'ലൈവ്' വിവരങ്ങള്‍ കൈമാറിയിരുന്നത്.

യുഎഇയില്‍നിന്നു സ്വര്‍ണം അയക്കുന്ന മെസേജ് റെമീസ് അയക്കും. സ്വര്‍ണത്തിന്റെ അളവും ആരുടെ പേരിലാണെന്നുമടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റുന്നതുവരെ ചാറ്റ് തുടരും. റെമീസിന്റെ നിര്‍ദേശപ്രകാരം സന്ദീപായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത്. സ്വര്‍ണം അയക്കുന്ന നയതന്ത്രബാഗേജിന്റെ എയര്‍വേ ബില്‍ നമ്പര്‍, ഓതറൈസേഷന്‍ ലെറ്റര്‍ എല്ലാം ഗ്രൂപ്പില്‍ കൈമാറുകയും ചെയ്തിരുന്നു.

പുറത്തുവന്ന ടെലിഗ്രാം ആപ്പിലെ 'ചാറ്റ്'

സരിത്ത്: ''അമ്പത് കിലോയുടെ നോട്ടിഫിക്കേഷന്‍ വന്നിരുന്നു. ഇനി അങ്ങേരെ പറഞ്ഞു മനസ്സിലാക്കണം (കോണ്‍സല്‍ ജനറലിനെ ഉദ്ദേശിച്ചുള്ളത്). അതാണ് ബുദ്ധിമുട്ട്. അമ്പത് കിലോ എന്തുകൊണ്ടാണെന്നു പറഞ്ഞു മനസ്സിലാക്കണം.''

റമീസ്: ''അതിനു പെട്ടിയുമായി നേരെ അങ്ങേരുടെ വീട്ടില്‍ പോയാല്‍ മതി. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളാന്‍ പറയുക. അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാന്‍ പറ്റൂ. സാധനങ്ങള്‍ കംപ്ലീറ്റ് തുറന്നോളാന്‍ പറയുക. ഒ.ക്കെ... മൂന്നു സാധനങ്ങളാണുള്ളത്.''

സന്ദീപ്: ''റമീസ് ഭായ്, മെയിന്‍ ആയിട്ട് ബോക്‌സിന്റെ ലെവല്‍ (വലുപ്പം) കുറയ്ക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കുതോന്നുന്നത്.''

റമീസ്: ''ആ വലിയ രണ്ടു സാധനം മാത്രം എടുത്താല്‍ മതി. വേറെയൊന്നും നിങ്ങള്‍ എടുക്കണ്ട.''

റമീസ്: ''നിങ്ങള്‍ കാണുന്നപോലത്തെ ഭീകരത ഒന്നും അതിനില്ലാട്ടോ. ഫോട്ടോ എടുത്തതിന്റെയാണ്. നോര്‍മല്‍ പെട്ടിയാണത്. ലാന്‍ഡ്ക്രൂയിസര്‍ അല്ലെങ്കില്‍ ഇന്നോവ ഉണ്ടെങ്കില്‍ സുഖമായിട്ട് പോവും. നോ ഇഷ്യൂസ്. ഇനിയിപ്പോ അടുത്തതു മുതല്‍ സാധനം വെയ്റ്റ് കൂടുകയല്ലേ. അതാണ് അയച്ചുനോക്കുന്നത്.''

സരിത്ത്: ''സെന്‍ഡര്‍ നെയിം ലാസ്റ്റ് വന്ന ബില്‍ ഓഫ് എന്‍ട്രിയിലും ജമാല്‍ ഹുസൈന്‍ അല്‍സാബി എന്നാണ്. ഇവിടെ റിസീവറും അല്‍സാബി തന്നെ. സെന്‍ഡര്‍ നെയിം പോകുന്ന ബംഗാളിയുടെ പേര് തന്നെ വെക്കാന്‍ പറയൂ.''

ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണം കൈയില്‍ കിട്ടിയശേഷം സരിത്തിന്റെ മെസേജ് ഇങ്ങനെ. 'സാധനം ഡെലിവറായി, കൈയില്‍ കിട്ടി. ഞാനിറങ്ങുകയാണ്...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com