

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കായികതാരം ദേവനന്ദ വി ബിനുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി താരത്തെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ വിദ്യാർഥിയാണ് ദേവനന്ദ.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2017-ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റര്‍ ഓട്ടത്തിലും ദേവനന്ദ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഒരു മാസം മുന്‍പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച് കടുത്ത വേദന സഹിച്ച് മത്സരത്തില്‍ പങ്കെടുത്ത ദേവനന്ദയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി മെഡല്‍ നേട്ടം മാറുകയായിരുന്നു.
മെഡല്‍ നേട്ടത്തിന് പിന്നാലെ ആയിരുന്നു ദേവനന്ദയുടെ ജീവിത സാഹചര്യങ്ങള്‍ പുറം ലോകമറിഞ്ഞത്. പേരാമ്പ്ര മമ്മിക്കുളം സ്വദേശിയായ ദേവനന്ദയ്ക്ക് മെഡല്‍ സൂക്ഷിക്കാന്‍ ഒരു വീടുപോലുമില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ലെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.
ബാര്‍ബറായ അച്ഛന്‍ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിനെ വീട് നിര്‍മ്മിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
