തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ ചെയർമാനായ സമിതിയാണ് വിഷയത്തിൽ പഠനം നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ബസുകൾക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസിനകത്തും പുറത്തും പരസ്യങ്ങൾ പതിക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയംരൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളെയും പഠനക്കമ്മിറ്റിയെയും സ്വാഗതം ചെയ്യുമ്പോഴും ബസുടമകൾ തങ്ങളുടെ ആശങ്കകൾ മന്ത്രിയെ ധരിപ്പിച്ചു. പഠനക്കമ്മിറ്റിയുടെ റിപ്പോർട്ട് വരാൻ വൈകരുതെന്നും സർക്കാർ അടിയന്തിരമായി താൽക്കാലിക ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിച്ചു വരുമ്പോഴേക്കും സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളും സർവീസ് നിർത്തേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
സർക്കാരുമായി നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടൻ കടക്കുന്നില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, വരും ദിവസങ്ങളിൽ സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾക്കും ഒപ്പം സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അവർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates