

കൊച്ചി: "ആ സമയത്ത് മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ഞാൻ മരിക്കുമോ എന്നൊന്നും ചിന്തിച്ചില്ല. ഒരു ജീവൻ രക്ഷിക്കണമെന്നൊരു ചിന്ത മാത്രമാണ് ഉണ്ടായത്," പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയ ചാലക്ക സ്വദേശി അജേഷിൻറെ വാക്കുകൾ ആണിത്. കുത്തൊഴുക്കിലേക്ക് ഒരു നിമിഷം പോലും പാഴാക്കാതെ എടുത്ത ചാടി ഒരു ജീവൻ രക്ഷിച്ച അജേഷിന്റെ ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം നടന്നത്. അങ്കമാലി-പറവൂർ റൂട്ടിൽ സർവിസ് നടത്തുന്ന 'എക്സിക്യൂട്ടീവ് ' ബസിലെ ഡ്രൈവർ ആണ് കുന്നുകര ചാലാക്ക സ്വദേശി അജേഷ്. പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബസോടിച്ച് വരുമ്പോൾ ആണ് മാഞ്ഞാലിപ്പുഴ പാലത്തിൽ വലിയ ആൾ കൂട്ടം കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി.
അപ്പോഴാണ് പുഴയിൽ മുങ്ങിത്താഴുന്ന വിദ്യാർഥിനിയെ കാണുന്നത്. മഴക്കാലമായതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമായിരുന്നു. എന്നാൽ അതൊന്നും അജേഷ് പാലത്തിന്‍റെ കൈവരിയിൽ കയറി ആഴമുള്ള പുഴയിലേക്ക് ചാടി.
അതിന് ശേഷം മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തെത്തി. തളർന്ന് പോയ കുട്ടിയെ തോളിലേറ്റി 250 മീറ്ററോളം നീന്തിയാണ് കരക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ആരോഗ്യവാനായ അജേഷും തളർന്നെങ്കിലും സർവ ശക്തിയും ഉപയോഗിച്ച് നീന്തി കരകയറുകയായിരുന്നു.
കരയിലെത്തിച്ച കുട്ടിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തൊട്ടടുത്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അജേഷിന്‍റെ ധീരമായ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ അനുമോദന പ്രവാഹമാണ് ഇപ്പോൾ. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലാണ് വിദ്യാർഥിനി മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates