Thrissur Pooram 2025: 'തൃശൂർ പൂരത്തിന് പൊലീസ് മേധാവിയുടെ മേൽനോട്ടം വേണം'; ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേൽനോട്ടം വേണമെന്ന് ഹൈക്കോടതി. പൂരവുമായി ബന്ധപ്പെട്ട് സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.
ആചാരപരമായ എല്ലാ ചടങ്ങുകളും പാലിച്ചായിരിക്കും പൂരം നടത്തുന്നതെന്ന് കൊച്ചിൻ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് വിജു ഏബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൂന്നു ദേവസ്വങ്ങളും ഇക്കാര്യത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കണം. പരിചയ സമ്പന്നരായ പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി ഡ്യൂട്ടിക്കായി നിയമിക്കണം.
പൂരം നടത്തിപ്പിനായി നിയോഗിക്കേണ്ട വൊളന്റിയർമാരുടെ ലിസ്റ്റ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ 25 നകം ജില്ല ഭരണകൂടത്തിന് കൈമാറണം. പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് അന്വേഷണവും നടപടികളും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുളളവർ നൽകിയ ഹർജികളിലാണ് ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

