

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിന്മേൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഈ സംഭരണം വഴി സർക്കാരിന് 7.32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ നടപടി.
കഴിഞ്ഞ മാർച്ച് 11-നും മെയ് 6-നും ഇടയിൽ കെഎംഎസ്സിഎൽ ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലൂടെ വലിയ തുക അധികമായി ചെലവഴിച്ചെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കെഎംഎസ്സിഎൽ ഈ സംഭരണം നടത്തിയപ്പോൾ നിലവിലുള്ള സർക്കാർ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കും. ബ്ലീച്ചിങ് പൗഡർ വാങ്ങിയത് ന്യായമായ വിപണി വിലയിലാണോ എന്നും, പർച്ചേസ് നടപടിക്രമങ്ങളിൽ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. വാങ്ങിയ ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരം കൃത്യമായിരുന്നോ എന്നും, ഇത് എപ്രകാരമാണ് വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതെന്നും അന്വേഷണവിധേയമാക്കും. ഈ ഇടപാടിലൂടെ സംസ്ഥാന സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് കൃത്യമായി കണക്കാക്കാനും നിര്‍ദേശമുണ്ട്..കണ്ടെത്തലുകളും ഇതിന്മേൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കുള്ള ശുപാർശകളും അടങ്ങുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates