

കൊച്ചി: ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധി സജീവ് ജോസഫ് എംഎൽഎയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായിരുന്ന അഡ്വ. മാത്യു കുന്നപ്പള്ളി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി പരിഗണിച്ച ജസ്റ്റിസ് ഈശ്വരൻ എസ്., കോൺഗ്രസ് എംഎൽഎ സജീവ് ജോസഫിനും മണ്ഡലത്തിൽ മത്സരിച്ച മറ്റ് സ്ഥാനാർത്ഥികൾക്കും ഔദ്യോഗികമായി നോട്ടീസ് അയച്ചു.ഹർജിയിൽ അന്തിമ തീരുമാനം ആകുന്നത് വരെ നാമനിർദ്ദേശ പത്രിക ഉൾപ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് രേഖകളും സംരക്ഷിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുന്നപ്പള്ളി നൽകിയ ഇടക്കാല അപേക്ഷയും കോടതി അനുവദിച്ചു.
കേസിലെ നിർണ്ണായക തെളിവുകളായ രേഖകൾ ഭദ്രമായി സംരക്ഷിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളും സത്യവാങ്മൂലങ്ങളും, വരണാധികാരിയുടെ ഓഫീസിൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33A(3) പ്രകാരം പ്രസിദ്ധീകരിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പുകൾ, നാമനിർദ്ദേശ പത്രികാ സൂക്ഷ്മപരിശോധനാ വേളയിൽ എടുത്ത യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ (ഭാരതീയ സാക്ഷ്യ അധീനിയം സെക്ഷൻ 63 പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം), ചീഫ് ഇലക്ടറൽ ഓഫീസർ വിതരണം ചെയ്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പട്ടിക എന്നിവയാണ് സൂക്ഷിക്കേണ്ടത്.
ഓഗസ്റ്റ് 6-ന് സജീവ് ജോസഫിന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷം ഹർജിയിലെ രജിസ്ട്രി തടസ്സങ്ങൾ ഒഴിവാക്കി കേസിന് നമ്പർ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച കേസിൽ എതിർകക്ഷികൾക്ക് ഹൈക്കോടതി സമൻസ് അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates