കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊച്ചിയില്‍ നടന്ന സിഐടിയു സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തേക്ക് പോകുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും കേന്ദ്രം എടുത്തുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യം അനുസരിച്ചാണ് സംസ്ഥാനത്തിന് പണം കിട്ടുന്നത്. സംസ്ഥാനത്തിന് അവകാശപെട്ടതല്ല. ജനങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പണം പോലും കൊടുപ്പിക്കാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.
ജിഎസ്ടി നിയമം പാസാക്കിയപ്പോള്‍ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രം പറയുന്നത് കേട്ടോളണമെന്ന ഭാഷ്യമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ധനകാര്യ കമ്മീഷന്റെ കണക്ക് പ്രകാരം കേന്ദ്രത്തിന് കൊടുക്കുന്ന 100 രൂപയില്‍ 1.80 രൂപയാണ് കേരളത്തിന് തിരികെ കിട്ടുന്നത്.
ജനങ്ങള്‍ക്ക് കൊടുക്കുന്ന പണം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ അടക്കമുള്ളവ സംസ്ഥാനത്തിന് കൊടുക്കാതിരിക്കാന്‍ സാധിക്കില്ല, കൊടുത്തേ പറ്റൂ. ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് 4800 കോടി രൂപ കെഎസ്ആര്‍ടിസിക്ക് കൊടുത്തു. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ തനത് വരുമാനത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates