

കൊച്ചി: ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കേരള പൊലീസിന്റെ 'മാന്നാര്‍ സ്‌ക്വാഡ്'. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാറിലെത്തി വന്‍ കവര്‍ച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും അയല്‍വാസിയായ ഡോകടറുടെയും വീട്ടില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികള്‍ സംസ്ഥാനം വിട്ടത്.
മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ അടക്കം പ്രതികള്‍ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്ന രാത്രി മൂന്നു പേര്‍ കവര്‍ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാല്‍ കുറച്ചു ദൂരെയുള്ള ക്യാമറകളില്‍ ഇവരെ കണ്ടതുമില്ല. തുടര്‍ന്ന് അന്വേഷണം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് എത്തി. തുടര്‍ന്ന് ആരിഫിന്റെ ബന്ധു റിസ്വാന്‍ സെഫിക്കും കൂട്ടാളിയായ മുഹമ്മദ് സല്‍മാനും പങ്കുള്ളതായി കണ്ടെത്തി.
മോഷണം നടത്തിയ ശേഷം മുഹമ്മദ് സല്‍മാന്‍ ഉത്തര്‍പ്രദേശിലേക്കും റിസ്വാന്‍ ഹൈദരാബാദിലേക്കും കടന്നു. എന്നാല്‍ ആരിഫ് ബാര്‍ബര്‍ഷോപ്പില്‍ തന്നെ തുടര്‍ന്നു. ഡല്‍ഹിയില്‍ എത്തിയ അനേഷണസംഘം ശിവാലകലാന്‍ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് സല്‍മാന്‍ ഉള്ളതെന്ന് മനസ്സിലാക്കി. വിശാലമായ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ഒരു ആഢംബര വസതിയിലാണ് പ്രതിയുടെ താമസം. പൊലീസിനെ കണ്ട സല്‍മാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായവും ലഭിച്ചു. ഇതേസമയം തന്നെ മറ്റൊരു സംഘം ഹൈദരാബാദില്‍ നിന്ന് റിസ്വാനെ പിടികൂടി. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ആരിഫിനെയും കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മുഹമ്മദ് സല്‍മാന്‍, ആരിഫ്, റിസ്വാന്‍ എന്നിവരെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
