സമുദ്ര ജലപ്രവാഹത്തെ സ്വാധീനിക്കുന്ന, കാറ്റിന്റെ ഗതി തിരിച്ചുവിടുന്ന എൻ നിനോ പിടിമുറുക്കുകയാണ്. ദുർബലമായ കാലവർഷം ആശങ്ക പടർത്തിയ കാർഷിക മേഖലയ്ക്ക് അത്ര ശുഭകരമല്ലാത്ത മുന്നറിയിപ്പുകളാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകുന്നത്. എൽ നിനോ ശക്തിപ്പെട്ടു വരുന്നതേയുള്ളെങ്കിലും നവംബർ മാസത്തോടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സൂപ്പർ എൽ നിനോ ആയി മാറുമെന്നാണ് മുന്നറിയിപ്പ്. എൽ നിനോ ശക്തിപ്പെട്ടാൽ ഇക്കുറി ശീതകാലത് അത്യുഷ്ണം അനുഭവപ്പെടും, വേനൽ കടുക്കും, ജലസംഭരണികൾ വറ്റിവരളും, പുഴകൾ വരണ്ടുണങ്ങും, ഭൂഗർഭ ജലനിരപ്പ് താഴും, കാർഷിക വിളകൾ നശിക്കും, ഭക്ഷ്യ വിലസൂചിക കുതിച്ചുയരും, ---- ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
മധ്യ കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം ചൂടുപിടിച്ചു ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഓർ ചാക്രിക പ്രതിഭാസമായി എൽ നിനോ. ഇതിന്റെ എതിർ പ്രതിഭാസമാണ് ലാ നീന. എൽ നിനോ കാറ്റിന്റെ ശക്തി ശോഷിപ്പിക്കുകയോ ഗതി തിരിച്ചു വിടുകയോ ചെയ്യമ്പോൾ, ലാ നീന ഉപരിതല ജലത്തെ തണുപ്പിക്കുകയും കാറ്റിന്റെ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചരിത്രത്തിലെ മൂന്നാമത്തെ ശക്തമായ എൽ നിനോ ആയിരിക്കും ഇപ്രാവശ്യത്തേത് എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി മുൻ ഡയറക്ടർ ഡോ എസ് പ്രസന്നകുമാർ പറയുന്നു. "എൽ നിനോ ശക്തിപ്പെട്ടു വരുന്നതേയുള്ളൂ. ഒക്ടോബർ - ഡിസംബർ കാലയളവിൽ ഇത് ശക്തി പ്രാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വിലയിരുത്തൽ അനുസരിച്ചു കടലിലെ ഉപരിതല ജലത്തിന്റെ താപം 2 .1 ഡിഗ്രി മുതൽ 2 .4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ചില കാലാവസ്ഥാ പഠനങ്ങൾ അനുസരിച്ചു ഉപരിതല ജലത്തിന്റെ താപത്തിൽ 2 .5 ഡിഗ്രി മുതൽ 3 .0 ഡിഗ്രി വരെ വ്യതിയാനം ഉണ്ടാവാം," അദ്ദേഹം പറഞ്ഞു.
എൽ നിനോയുടെ പ്രഭാവത്താൽ ജൂണിൽ കാലവർഷം ദുര്ബലമാവുകയും, മഴയുടെ അളവിൽ 40 ശതമാനത്തോളം കുറവുണ്ടാവുകയും ചെയ്തു. 1901 ,മുതലുള്ള ചരിത്രത്തിൽ അഞ്ചാമത്തെ കുറഞ്ഞ മഴയായിരുന്നു അത്. ജൂലായിൽ സ്ഥിതി അല്പം മെച്ചപ്പെട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 18 % കുറവുണ്ട്. തെക്കു കിഴക്കൻ കാലവർഷം ദുർബലമാവുന്നത് ജലക്ഷാമത്തിനും ഭൂഗർഭ ജല നിരപ്പ് താഴുന്നതിനും വരൾച്ച മൂലമുള്ള കാർഷിക നഷ്ടത്തിനും കാരണമാവും. എൽ നിനോയുടെ പ്രഭാവത്തിൽ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് മൂലം ഉഷ്‌ണതരംഗം ഉണ്ടാവാം. ഉയർന്ന താപനില വൈദ്യുതി ഉപഭോഗം കൂട്ടുകയും, തന്മൂലം ഇന്ധന ഉപഭോഗം കൂടുകയും ചെയ്യും എന്ന് ഡോ പ്രസന്നകുമാർ പറഞ്ഞു.
ഉയർന്ന താപനില സൂര്യാഘാതം, നിർജലീകരണം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കും. കാലാവസ്ഥാ വ്യതിയാനം മൂലം മറ്റു കടലുകളെ അപേക്ഷിച്ച് അതിദ്രുതം ചൂട് പിടിക്കുന്ന അറബിക്കടലിൽ എൽ നിനോയുടെ സ്വാധീനം വിനാശകാരം ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഉപരിതല ജല താപം ഉയരുന്നത് ശക്തമായ ചുഴലിക്കാറ്റുകൾ രൂപം പ്രാപിക്കാൻ കാരണമാവും. ഇതുമൂലം കടലിന്റെ ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടാവുകയും, ഉപരിതല മത്സ്യങ്ങളുടെ ലഭ്യത കുറയാനും ഇടയാക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിലെ ജലത്തിന്റെ താപനില അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ് . ഇതിനൊപ്പം എൽ നിനോ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണെന്നു പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ റോക്സി മാത്യു കോൾ പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എൽനിനോ ശക്തി പ്രാപിച്ചു ഒരു സൂപർ എൽ നിനോ ആകാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷ താപനില വർധിപ്പിക്കുകയും കാലവർഷത്തിന്റെ ഘടനയെ തന്നെ തകിടം മറിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിൽ തെക്ക് കിഴക്കൻ കാലവർഷം ദുർബലമാവുന്നത് മൂലം വരൾച്ചയും, സൂര്യാഘാതവും, കുടിവെള്ള ക്ഷാമവും കാർഷിക നഷ്ടവും ഉണ്ടാവാം. ഒരു വർഷം 3000 മില്ലി മീറ്റർ മഴ ലഭിക്കുന്ന കേരളത്തിൽ മഴ കുറയുന്നത് ജലക്ഷാമത്തിനും വേനൽക്കാലത്തു കടുത്ത വരൾച്ചയ്ക്കും കാരണമാവും. ചൂട് പിടിച്ചു കിടക്കുന്ന അറബിക്കടലിൽ എൽ നിനോയുടെ പ്രഭാവം മൂലം ചുഴലിക്കാറ്റുകൾ ഉണ്ടാവാം. കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിവർഷവും, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാവാം എന്ന് ഡോ റോക്സി പറഞ്ഞു.
എൽ നിനോ സമുദ്രജല പ്രവാഹങ്ങളെയും കാറ്റിന്റെ ഗതിയെയും സ്വാധീനിക്കുമെന്നും അത് ഇന്ത്യൻ കാലവർഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ നിനോ കഴിഞ്ഞു ഏതാനം മാസങ്ങൾക്കുള്ളിൽ അതിന്റെ സ്വാധീനം വാക്കർ സർകുലേഷൻ എന്ന പ്രതിഭാസം മൂലം ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രകടമാവാറുണ്ട്. എന്നാൽ ഇതിനർദ്ധം അടുത്ത നവംബറിൽ കേരളത്തിൽ ഉഷ്ണകാലം തുടങ്ങും എന്നല്ല. കാലവർഷവും ശൈത്യകാലവും സാധാരണ പോലെ കടന്നു പോയേക്കാം. പക്ഷെ മാർച്ച് മുതൽ മെയ് വരെയുള്ള സമയത്തു താപനില ഉയർന്നേക്കാം. 2027 കേരളം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽ കാലം ആകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ എൽ നിനോ ശൈത്യകാലത്തിന്റെ ആരംഭം വരെ തുടർന്നേക്കാം എന്ന് ഡോ റോക്സി പറഞ്ഞു. 2026 ന്റെ അവസാന പാദത്തിൽ എൽ നിനോ ശക്തി പ്രാപിക്കും. അതിനു ശേഷം 2027 ന്റെ ആദ്യപാദത്തിൽ അതിന്റെ പ്രഭാവം കുറഞ്ഞു തുടങ്ങും. 2027 ലെ തെക്ക് വടക്കൻ കാലവർഷത്തെ എൽ നിനോ എങ്ങനെ സ്വാധീനിക്കും എന്ന് ഇപ്പോൾ പറയാനാവില്ല. ജൂൺ മാസത്തോടെ എൽ നിനോ ശക്തികുറഞ്ഞേക്കാം. എന്നാൽ അതിനു ശേഷവും എൽ നിനോ ശക്തമായി തുടരുമോ എന്ന് കണ്ടറിയണം. പസഫിക് സമുദ്രത്തിൽ എൽ നിനോ ദുര്ബലമായാലും അത് സൃഷ്ടിക്കുന്ന ഉപരിതല താപം ഇന്ത്യൻ മഹാസമുദ്രത്തെയും കാലാവസ്ഥയെയും സ്വാധീനിക്കാം എന്ന് ഡോ റോക്സി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates