

കൊച്ചി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവാണ് മുസ്തഫ.
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞ പരാമര്‍ശം വിവാദമായിരുന്നു. പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷന്‍ എന്ന വിമര്‍ശനത്തിന് സണ്ണി ജോസഫ് യോഗത്തില്‍ മറുപടിയും നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഇടപെട്ടതോടെ കൊടിക്കുന്നില്‍ തന്റെ പ്രസ്താവന പിന്‍വലിച്ചെങ്കിലും ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് സ്വന്തം മുന്നണിയിലെ നേതാവിനെതിരെ യുപി മുസ്തഫ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പേരാവൂരിന്റെ പ്രസിഡന്റെന്ന കൊടിക്കുന്നിലിന്റെ പരാമര്‍ശത്തിന് ' എന്നെ കെപിസിസി പ്രസിഡന്റാക്കിയിരുന്നെങ്കിൽ എന്റെ പഴയ കോളനി മൊത്തമായി ഭരിക്കുമായിരുന്നു' എന്ന അധിക്ഷേപവും പരിഹാസവും കലര്‍ന്ന ഭാഷയിലാണ് കെഎംസിസി നേതാവ് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മുസ്തഫയിട്ട വിശദീകരണ പോസ്റ്റിലും കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷമായ പരിഹാസങ്ങളുണ്ട്. കോളനി, ഊര് എല്ലാം സാധാരണ വാക്കുകളാണെന്നും അതില്‍ ജാതി അധിക്ഷേപം ഇല്ലെന്നും ജാതി പറഞ്ഞ് ആദ്യം കരഞ്ഞത് കൊടിക്കുന്നില്‍ സുരേഷ് ആണെന്നുമാണ് മുസ്തഫയുടെ മറ്റൊരു പോസ്റ്റ്.
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസിഡന്റായ പാര്‍ട്ടിയില്‍ തനിക്ക് ജാതി മൂലം പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെന്ന് പറഞ്ഞ് കരയുന്നത് അശ്ലീലമാണ്. സ്ഥിരം മുഖമല്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടും ചില നേതാക്കളില്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നൊക്കെ കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. സിപിഎം അതിന് അപവാദമാണെന്ന് സമ്മതിക്കാതെ തരമില്ലെന്നും മുസ്തഫ ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates