

കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. തീരുമാനം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചില്ലെന്നു ദീപ്തി തുറന്നടിച്ചു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അവർ. ദീപ്തി കൊച്ചി മേയറായേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ചേർന്ന് വികെ മിനിമോളെയും ഷൈനി മാത്യുവിനെയും മേയർ സ്ഥാനത്തേക്ക് ടേം വ്യവസ്ഥയിൽ എത്തിക്കുകയായിരുന്നു.
മേയറെ തെരഞ്ഞെടുക്കാനുള്ള പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല. പാർട്ടിയുടെ സർക്കുലർ ഉണ്ടായിരുന്നു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം ഏതൊക്കെ ആൾക്കാർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും സർക്കുലറിലുണ്ടായിരുന്നു. തീരുമാനം വന്നുവെന്ന് എന്നോട് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതെന്താണ് എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഡിസിസി പ്രസിഡന്റാണ് പ്രഖ്യാപിച്ചതെങ്കിൽ അദ്ദേഹവും കൊച്ചി കോർപറേഷന്റെ ചാർജുണ്ടായിരുന്ന പ്രതിപക്ഷ നേതാവും പറയട്ടേ. എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ലെന്നും ദീപ്തി പറയുന്നു.
കൊച്ചി മേയർ സ്ഥാനം സംബന്ധിച്ചു നീതിപൂർവം കാര്യങ്ങൾ നടന്നുവോ എന്ന ചോദ്യത്തിനു, അറിയില്ല താൻ അതിനെക്കുറിച്ചു അന്വേഷിച്ചില്ലെന്നായിരുന്നു അവരുടെ മറുപടി. പ്രഖ്യാപനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആരും തന്നോട് ഇക്കാര്യം അറിയിച്ചിട്ടില്ല. ഇന്ന് കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞിരുന്നത്. തർക്കമുണ്ടാകുമ്പോൾ കെപിസിസിയിൽ നിന്ന് ഒരു നിരീക്ഷകൻ വന്ന് അവരുടെ മുന്നിലാണ് അംഗങ്ങൾ അഭിപ്രായം പറയേണ്ടത്.
മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷനും ജിസിഡിഎ മുൻ ചെയർമാൻ എൻ വേണുഗോപാലും ഇരുന്നാണ് പരസ്യമായി അഭിപ്രായം ചോദിച്ചത്. രഹസ്യമായി അഭിപ്രായം ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അംഗങ്ങൾക്ക് അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല. കോർ കമ്മിറ്റി രാവിലെ വിളിക്കുമെന്ന് പറഞ്ഞു. ഉച്ചയ്ക്ക് വിളിക്കുമെന്ന് പറഞ്ഞു. ഇതുവരെ വിളിച്ചില്ല. എന്താണ് വിളിക്കാത്തത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. താൻ ഡിസിസി ഓഫീസിലുണ്ടായിരുന്നു. കോർ കമ്മിറ്റി എപ്പോഴാണ് എന്ന് ചോദിച്ചു. കോർ കമ്മിറ്റി നടത്തുന്നതിനെ കുറിച്ച് യാതൊരു മറുപടിയും പറഞ്ഞിട്ടില്ല. അഭിപ്രായം ചോദിച്ച ശേഷം ഇന്ന് കോർ കമ്മിറ്റി ചേർന്ന് പൊളിറ്റിക്കലായൊരു തീരുമാനം എടുക്കുമെന്നായിരുന്നു ഇന്നലെ തീരുമാനിച്ചിരുന്നതെന്നും ദീപ്തി വ്യക്തമാക്കി.
കൗൺസിലിലെ പിന്തുണയെ കുറിച്ച് എൻ വേണുഗോപാലും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞ കണക്കുകൾ വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. അവർ പറഞ്ഞ കണക്ക് തനിക്കറിയില്ല. തന്നോട് കണക്ക് പറഞ്ഞിട്ടില്ല. ഇന്നലത്തെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഇന്ന് കോർ കമ്മിറ്റി കൂടിയിട്ടില്ലെന്നും ദീപ്തി പറഞ്ഞു.
പാർലമെന്ററി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനാണ് കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് വിവരം. വികെ മിനിമോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates