

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിനുള്ളിൽ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (38) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ മാസം 15ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ആയി ഭർത്താവ് കൊണ്ട് പോയിരുന്നു. ഇരുവരും തിരികെ മടങ്ങുമ്പോഴാണ് കാറിന് തീ പിടിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ സോന കൊല്ലപ്പെട്ടു. ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റ രജിൻലാലിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുക ആയിരുന്നു.
അതേ സമയം, ചെറുവണ്ണൂരിലെ കാർ കത്തിയ സംഭവത്തിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു.
ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates