

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായക നേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് തീരുമാനിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും പാർട്ടിയുടെ സംഘടനാ പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി സെപ്റ്റംബർ ആദ്യവാരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി (പിഎസി) യോഗവും തുടർന്ന് കെപിസിസി ഭാരവാഹികളുടെ യോഗവും ചേരും.
പുതിയ അധ്യക്ഷൻറെ കാര്യത്തിൽ എഐസിസിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സംഘടനാ ചുമതലകളിൽ തുടരാൻ കോൺഗ്രസ് ഹൈക്കമാൻഡ് സണ്ണി ജോസഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒരു താൽക്കാലിക ക്രമീകരണം എന്ന നിലയിലാണ് അദ്ദേഹം ദൈനംദിന സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതിനായി മുഖ്യമന്ത്രി വിഡി സതീശൻ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി സണ്ണി ജോസഫ് ആശയവിനിമയം നടത്തി അനുയോജ്യമായ തീയതികൾ ആരാഞ്ഞിട്ടുണ്ട്.
പുതിയ അധ്യക്ഷനെ ഹൈക്കമാൻഡ് പ്രഖ്യാപിക്കാൻ വൈകുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താനും കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ച പരിപാടികൾ നടപ്പിലാക്കാനും സംസ്ഥാന ഘടകം തയ്യാറെടുക്കുകയാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടി കേരളം ഉൾപ്പെടെ 800 നഗരങ്ങളിൽ സംഘടിപ്പിക്കാൻ സിഡബ്ല്യുസി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളിൽ വരുത്തേണ്ട ഘടനാപരമായ പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം തയ്യാറാക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് നൽകിയ നിർദ്ദേശവും യോഗത്തിൽ ചർച്ചയാകും.
അതേസമയം, യുഡിഎഫ് ഘടകകക്ഷികൾക്കുള്ള ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകുന്നതിൽ കോൺഗ്രസിനുള്ളിലും മുന്നണിയിലും അതൃപ്തി പുകയുന്നുണ്ട്. ഓണത്തിന് ശേഷം ചർച്ചകൾ പൂർത്തിയാക്കി ധാരണയിലെത്താനാണ് നീക്കമെങ്കിലും പ്രധാന പദവികൾക്കായി ഘടകകക്ഷികൾ തമ്മിലുള്ള പിടിവലി അകത്തളത്തിൽ ശക്തമാണ് .
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ്, ഫോർവേഡ് ബ്ലോക്ക്, കേരള കോൺഗ്രസ് (ജോസഫ്), കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) എന്നിവർക്ക് വാഗ്ദാനം ചെയ്ത കാബിനറ്റ് റാങ്കോടെയുള്ള പദവികളും വിവിധ അക്കാദമികളുടെ അധ്യക്ഷ സ്ഥാനങ്ങളും പ്രഖ്യാപിക്കാത്തതിൽ ഘടകകക്ഷികളും അതൃപ്തിയിലാണ്. ഏറ്റവും പ്രധാനപ്പെട്ട ഭരണഘടന പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവിക്കായി മുസ്ലിം ലീഗ് ഡോ. എംകെ മുനീറിന്റെ പേരും, കേരള കോൺഗ്രസ് (ജോസഫ്) പിജെ ജോസഫിന്റെ പേരും മുന്നോട്ടുവെച്ചതോടെയാണ് മറ്റ് നിയമനങ്ങളിലും സമവായത്തിലെത്താൻ കഴിയാതെ അനിശ്ചിതത്വം നീളുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates