സതീശന്‍ ചെയ്ത പാതകം എന്താണെന്ന് അറിയില്ല; ഇതൊക്കെ ചെറിയ കാറ്റ്; ഗ്രൂപ്പുകളുടെ നീക്കത്തില്‍ സുധാകരന്‍

ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് ശുദ്ധ തെറ്റാണ്. ആര് പറഞ്ഞാലും അത് നുണയാണ് സുധാകരന്‍ പറഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read


തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പരാതിക്കാരെ നേരില്‍ കാണുമെന്നും പാര്‍ട്ടിയില്‍ സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാക്കുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെ കുറിച്ച് അറിയില്ല. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം എന്തുണ്ടെങ്കിലും പറഞ്ഞുതീര്‍ക്കുമെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് കൊടുങ്കാറ്റ് അടിച്ചപ്പോഴും തിരമാല അടിച്ചപ്പോഴും ശാന്തമാക്കിയിട്ടുണ്ട്. അതിലും വലുതൊന്നും ഇപ്പോ വരാനില്ല. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞതീര്‍ത്ത് സൗഹൃദപരമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്. താന്‍ അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്ന് സുധാകരന്‍ പറഞ്ഞു.

പുന: സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു ആലോചയുണ്ടായിട്ടില്ല. എല്ലാവരുമായി കൂടിയാലോചിച്ചാണ് 85 ശതമാനം ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചത്. കുറച്ച് ആളുകെ മാത്രമെ സ്വന്തമായി തീരുമാനിച്ചിട്ടുള്ളു. അക്കാര്യം പോലും ബന്ധപ്പെട്ട നേതാക്കളും ഡിസിസിയുമായി ചര്‍ച്ച ചെയ്തിട്ടാണ്. ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് ശുദ്ധ തെറ്റാണ്. ആര് പറഞ്ഞാലും അത് നുണയാണ് സുധാകരന്‍ പറഞ്ഞു.

പരാതിക്കാരെ എല്ലാവരെയും കാണാം. സമാധാനപരമായ അന്തരീക്ഷം പാര്‍ട്ടിക്കകത്ത് ഉണ്ടാക്കും. യോജിച്ച രീതിയില്‍ മുന്നോട്ടുപോകും. എംഎം ഹസനും ചെന്നിത്തലയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതൊക്കെ ചെറിയ ചെറിയ കാറ്റാണ്. പ്രതിപക്ഷ  നേതാവ് ചെയ്ത പാതകം എന്താണെന്ന് അറിയില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും അദ്ദേഹം എടുത്തിട്ടില്ല. അവര്‍ക്ക് അങ്ങന ആക്ഷേപം ഉണ്ടെങ്കില്‍ താന്‍ അത് കേള്‍ക്കാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പരാതി നേതൃത്വം കേള്‍ക്കാന്‍ തയ്യാറുമാകും. അവര്‍ക്ക് അങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് അന്വേഷണം നടത്തട്ടെയെന്നും സുധാകരന്‍ പറഞ്ഞു. 

സതീശനെതിരെ എ, ഐ ഗ്രൂപ്പ് യോഗം

കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ പടയൊരുക്കം. മുതിര്‍ന്ന നേതാക്കളെ വിശ്വസത്തിലെടുക്കാന്‍ സതീശന്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ യോജിച്ചുപോകാനും തീരുമാനമായി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു യോഗം. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എംഎം ഹസന്‍ കെസി ജോസഫ്, ബെന്നി ബഹന്നാന്‍, എംകെ രാഘവന്‍, ജോസഫ് വാഴക്കന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനുമാണ് തീരുമാനിക്കുന്നത് എന്നായിരുന്നു നേരത്തെ ഗ്രൂപ്പ് നേതാക്കളുടെ വിമര്‍ശനം. എന്നാല്‍ സുധാകരന്‍ സമവായനീക്കത്തിന് തയ്യാറാകുന്നുണ്ടെങ്കിലും സതീശന്‍ കാര്യങ്ങളെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

110 ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് വിഡി സതീശന്‍ കൈക്കൊണ്ടത്. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടിടത്ത് പലപ്പോഴും കെപിസിസി അധ്യക്ഷനെപ്പോലും സതീശന്‍ മറികടക്കുന്നതായും ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. നേതൃത്വത്തിന്റെ തെറ്റായ സമീപനത്തിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഒരു പൊതുമിനിമം പരിപാടി ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ കൂടി സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com