'ക്യാംപില്‍ കഴിയാന്‍ റേഷന്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു', ബിജുവും സന്ധ്യയും വീട്ടിലേക്ക് മടങ്ങിയത് രേഖകളെടുക്കാനെന്ന് നാട്ടുകാര്‍
തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ അപകട മുന്നറിയിപ്പ് മറികടന്ന് ബിജു - സന്ധ്യ ദമ്പതികള്‍ വീട്ടിലേക്ക് പോയത് റേഷന്‍ കാര്‍ഡ് എടുക്കാന്‍. പ്രദേശത്ത് അപകട സാധ്യത കണക്കിലെടുത്ത് 22 കുടുംബങ്ങളെ കൂമ്പന്‍പാറ ലക്ഷംവീട് ഉന്നതിയില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍, ക്യാംപില്‍ കഴിയണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് ബിജുവും സന്ധ്യയും വീണ്ടും വീട്ടിലേക്ക് പോകാന്‍ ഇടയാക്കിയത് എന്നാണ് നാട്ടുകാരുടെ വാദം.
അശാസ്ത്രീയമായ മണ്ണിടിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് ഭൂമിയില്‍ വിള്ളല്‍ വീണിരുന്നു. അപകട സാധ്യത പലതവണ അറിയിച്ചിട്ടും അധികൃതര്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും നാടുകാര്‍ ആരോപിക്കുന്നു. ഏതാനും ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിള്ളല്‍ കൂടതല്‍ അപകടാവസ്ഥയിലാവുകയും ചെയ്തു. പല തവണ ഇകാര്യം അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും നാട്ടുകാർ പറയുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആളുകളെ അടിമാലി ഗവണ്‍മെന്റ് സ്‌കൂളിലെ ക്യാംപിലേക് മാറ്റിയത്. അവിടെ ചെന്നപ്പോള്‍ റേഷന്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ആധാര്‍ പോരെ എന്ന് ചോദിച്ചിട്ടും സമ്മതിച്ചില്ല. ഇതോടെയാണ് ബിജുവും സന്ധ്യയും റേഷന്‍ കാര്‍ഡ് എടുക്കാനായി വീട്ടിലേക്ക് പോയത് എന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. മണ്‍തിട്ട ഇടിഞ്ഞ് വീടിന് മുകളില്‍ വീണതോടെ ബിജുവും സന്ധ്യയും തകര്‍ന്ന വീടിന് അകത്ത് കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തില്‍ ബിജു മരിക്കുകയും സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
landslide at Adimali’s Koompanpara: Biju and sandhya leave camp to collect ration Card and other document report.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

