

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ലത്തീൻ സഭയുടെ പരസ്യ പ്രതിഷോധം. പുതിയ സർക്കാരിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിനും ലത്തീൻ സഭയ്ക്കും അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാൻ സഭ ആലോചിക്കുകയാണ്. ഇതിനുപുറമെ, പുതിയ മന്ത്രിസഭയിൽ മുസ്‌ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള നീക്കത്തോടും സഭ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. യുഡിഎഫ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേരയാണ് രംഗത്തെത്തിയിരിക്കുന്നത്
വോട്ട് ബാങ്കാക്കി മാറ്റി; വിൻസെന്റിനെ തഴഞ്ഞതിൽ പ്രതിഷേധം
ലത്തീൻ സഭയെയും തീരദേശവാസികളെയും വെറുമൊരു വോട്ട് ബാങ്കായി മാത്രമാണ് കോൺഗ്രസും യുഡിഎഫും കണക്കാക്കിയതെന്ന് ഫാ. യൂജിൻ പെരേര കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്ന് നാല് ലത്തീൻ സമുദായക്കാരായ എംഎൽഎമാരാണ് വിജയിച്ചുകയറിയത്. യുഡിഎഫിന് ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിന് പിന്നിൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളി വിഭാഗവും നിർണ്ണായക പങ്കാണ് വഹിച്ചത്. എന്നിട്ടും ഈ നാല് പേരിൽ ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. പ്രത്യേകിച്ച്, മുതിർന്ന നേതാവായ എം. വിൻസെന്റിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കാണുന്നത് ചില അന്തർനാടകങ്ങളാണ്. ചിലർ തങ്ങളുടെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി എന്നും തഴയപ്പെടുന്നത് മത്സ്യമേഖലയാണ്. ഇന്നും കടുത്ത വികസന മുരടിപ്പ് നേരിടുന്ന തീരദേശ മേഖലയുടെ ഉണർവിനായി ആ വിഭാഗത്തിൽ നിന്നുള്ള ഒരു മന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നിലപാടിൽ സഭയ്ക്ക് കടുത്ത പരിഭവമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരണം പല രൂപത്തിൽ ഉണ്ടാകും
മന്ത്രിസഭാ രൂപീകരണത്തിന്റെ ചർച്ചകൾ ആരംഭിച്ച സമയത്തുതന്നെ സഭയുടെ കൃത്യമായ ആവശ്യങ്ങൾ ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളെ അറിയിച്ചിരുന്നതാണ്. അർഹമായത് ചെയ്യാമെന്ന ഉറപ്പായിരുന്നു അന്ന് നേതൃത്വം നൽകിയത്. എന്നാൽ ഇപ്പോൾ തങ്ങളെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. ഈ അവഗണനയോടുള്ള സഭയുടെ പ്രതികരണം വരും ദിവസങ്ങളിൽ പല രൂപങ്ങളിലും ഭാവങ്ങളിലും പ്രകടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ഔദ്യോഗികമായി ബഹിഷ്കരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു വികാരി ജനറലിന്റെ മറുപടി. കാപ്പന്റെ അതൃപ്തിക്ക് പിന്നാലെ ലത്തീൻ സഭയും പരസ്യ നിലപാടുമായി വന്നത് യുഡിഎഫ് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates