നൂറയെ ചുംബിച്ച് ആദില, 'ഇനി എന്നെന്നും ഒരുമിച്ച്'; ചിത്രങ്ങൾ പങ്കുവച്ച് ലെസ്ബിയൻ ദമ്പതികൾ 

'എന്നോടൊപ്പം എന്നുമുണ്ടാകാൻ തീരുമാനിച്ചതിന് ആശംസകൾ' എന്ന കാപ്ഷനൊപ്പമാണ് ആദില ചിത്രങ്ങൾ ഷെയർ പങ്കുവച്ചിരിക്കുന്നത്
ചിത്രങ്ങൾ: ഫേയ്സ്ബുക്ക്
ചിത്രങ്ങൾ: ഫേയ്സ്ബുക്ക്
Updated on
2 min read

വിവാഹവേഷത്തിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ആദില നസ്റിനും ഫാത്തിമ നൂറയും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ഒരുമിച്ച് ജീവിക്കാൻ അവസരം ലഭിച്ച സ്വവർഗ ദമ്പതികളാണ് ആദിലയും നൂറയും. 'ഇനി എന്നെന്നും ഒരുമിച്ച്' എന്ന അടിക്കുറിപ്പോടെയാണ് നൂറ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'എന്നോടൊപ്പം എന്നുമുണ്ടാകാൻ തീരുമാനിച്ചതിന് ആശംസകൾ' എന്ന കാപ്ഷനൊപ്പമാണ് ആദില ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 

വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബ്രൈഡൽ ലെഹങ്ക അണിഞ്ഞെത്തിയ ഇരുവരും ബീച്ച് വെഡ്ഡിങ് ശൈലിയിൽ പൂക്കൾ കൊണ്ട് നിർമിച്ച ആർച്ചിനു സമീപം നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. എൽജിബിടിക്യൂ സമൂഹത്തിൻ്റെ അടയാളമായ മഴവില്ലഴകിലുള്ള കേക്കും ഒരുക്കിയിരുന്നു. 

സുഹൃത്ത് നൂറയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നും ആദില കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെയാണ് ഇരുവരും വലിയ ഭീഷണികൾ നേരിട്ടത്. ഇതോടെ വീട്ടിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിക്കാൻ തീവ്രമായി ശ്രമിച്ചു. ഇതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. ഒടുവിൽ സംഭവം ഹൈക്കോടതിയിൽ എത്തിയതോടെയാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് ജീവിക്കാനുള്ള വഴി തുറന്നത്. 

സൗദിയിലെ പ്ലസ് വൺ പഠനകാലത്ത് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും ഇരുവരും സ്നേഹബന്ധം തുടർന്നു. കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയിൽ ഇരുവരും അഭയം തേടി. നസ്റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് നിയമവഴി തെരഞ്ഞെടുത്തത്. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയെന്നും നൂറയെ കാണാനില്ലെന്നും കാണിച്ചാണ് ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത്. ഇതിന്റ അടിസ്ഥാനത്തിൽ കോടതി ഇരുവർക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com