തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും കാനറ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ നൈപുണ്യപരിശീലന രംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെയ്പ്പിനാണ് തുടക്കമായിരിക്കുന്നതെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
കാനറ ബാങ്കിന്റെ നൈപുണ്യ വായ്പ പദ്ധതി വഴി കേരളത്തില്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ മൂലം കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കാത്ത സാഹചര്യം ഇതോടെ പൂര്‍ണമായും ഒഴിവാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍മേഖലയില്‍ അധികനൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടര്‍ന്നുള്ള ആറുമാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.
സ്‌കില്‍ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത കാനറ ബാങ്കില്‍ നേരിട്ടോ, വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴിയോ ലോണിനായി അപേക്ഷിക്കാം.
അസാപ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, NSQF/NSDC അംഗീകൃതമായ കോഴ്‌സുകള്‍ ചെയ്യുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates