

പാലക്കാട്: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി രാജേഷ്. വി ഡി സതീശൻ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയാണ് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന മുഖ്യമന്ത്രിയുടെ പേര് മാറ്റ വിവാദത്തെയും യുഡിഎഫ് സർക്കാരിന് പിന്തുണ നൽകുന്ന മാധ്യമ-സാംസ്കാരിക കൂട്ടായ്മകളെയും ലക്ഷ്യമിട്ടായിരുന്നു എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയുള്ള കടുത്ത പ്രതികരണം.
പൊതുജീവിതത്തിൽ 62 വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് ‘നെഹ്‌റുവിയൻ ലെഫ്റ്റിന്’ ഉൾവിളി ഉണ്ടായതിന്റെ മൂന്നാം നാളാണ് ഈ ക്രൂരത നടന്നതെന്ന് രാജേഷ് പരിഹസിച്ചു. ദരിദ്രരായ ദളിത് ജനതയോട് തനിസ്വരൂപം പുറത്തെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പൊലീസിന് തോന്നിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തും ഇതേ വിഷയത്തിൽ കോടതി വിധി ഉണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും പാരിയത്തുകാവിൽ ഇങ്ങനെ പെരുമാറാൻ പൊലീസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽഡിഎഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. എന്നാൽ ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികളിലൂടെ അനുഭവവേദ്യമാകുമെന്ന് ആരും കരുതിയില്ലെന്ന് അദ്ദേഹം കുറിച്ചു.
പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടതെന്ന് എം.ബി. രാജേഷ് ആഞ്ഞടിച്ചു. മുൻ സർക്കാർ ഈ പ്രശ്നം കൈകാര്യം ചെയ്തതുപോലെ നീതിയുടെ മാനുഷിക പരിഗണനയുള്ള പാഠം ഉൾക്കൊള്ളാൻ പുതിയ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സത്വവാദികളും ജമാഅത്തെ ഇസ്‌ലാമിയും പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാഅത്ത് തലവൻ ഇതിനോട് പ്രതികരിച്ചോ? പാരിയത്തുകാവിലെ ‘പുതുയുഗപ്പിറവി’യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ? എത്ര മുഖപ്രസംഗങ്ങളുണ്ടായി? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി എന്ന് രാജേഷ് ചോദിച്ചു. ‘പൂക്കി’ ക്യാമ്പയിന്റെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് മാധ്യമങ്ങൾക്ക് എന്ത് വാർത്താമൂല്യമാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മുൻകാലങ്ങളിലെല്ലാം ഇവരെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചുനിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം തെരുവിലും സമരമുഖത്തും ഇടതുപക്ഷമുണ്ടാകുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റ്
പാരിയത്ത് കാവിലെ പുതുയുഗപ്പിറവി
പുതിയ മുഖ്യമന്ത്രിയായി ശ്രീ. വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോലീസ് വേട്ടക്കിറങ്ങിയത്. പൊതുജീവിതത്തിൽ അറുപത്തിരണ്ട് വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് `നെഹ്റുവിയൻ ലെഫ്റ്റി'ന് ഉൾവിളി ഉണ്ടായി. 'യഥാർത്ഥ' ഇടതുപക്ഷത്തിന്റെ തനിസ്വരൂപം ദരിദ്ര ദളിത് ജനതയോടെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പോലീസിനും തോന്നി. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പോലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽഡിഎഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസും അതിരു വിട്ടിരുന്നില്ല. ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അനുഭവവേദ്യമാകുമെന്നാരും കരുതിയിട്ടുണ്ടാകില്ല.
അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികൾ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗത്മാരംഭിക്കുന്നത്.നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സർക്കാർ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല.
എവിടെ സ്വത്വവാദികള്‍? എവിടെ ജമാ അത്ത് ഇസ്ലാമി ? ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോ ?പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി' യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ?എത്ര മുഖപ്രസംഗങ്ങളുണ്ടായി ? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി ?പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം ? ഇടതുപക്ഷ സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് സങ്കൽപ്പിച്ചു നോക്കൂ.
മുൻകാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം ഇടതുപക്ഷമുണ്ടാകും. അവരെപ്പോലെ അനീതി നേരിടുന്നവർക്കെല്ലാം ഒപ്പം തെരുവിലും, സമരമുഖത്തും ഇടതുപക്ഷമുണ്ടാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates