

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ സാധിക്കില്ലെന്ന് എം ശിവശങ്കർ. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാലാണ് നാളെ വരാൻ സാധിക്കാത്തതെന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമെയിൽ വഴിയാണ് തന്റെ അസൗകര്യം അദ്ദേഹം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നൽകി.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരു കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവർത്തിച്ചത്. ഇഡി ശേഖരിച്ച തെളിവുകളിൽ ഉന്നത സ്വാധീനത്താൽ കൃത്രിമം നടത്തിയോ എന്നറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. കോഴ പണം ലഭിച്ചവരിൽ എം ശിവശങ്കർ ഉണ്ടെന്ന് കേസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates