

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.
പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാനും മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. പണം തിരികെ കിട്ടിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ജൂലൈ 28 നാണ് ബിഹാറി കുടുംബത്തിന്റെ അഞ്ചു വയസ്സുകാരിയായ ബാലികയെ കാണാതാകുന്നത്. പിറ്റേന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെത്തുന്നു. കുട്ടിയെ കാണാതായ സമയത്തു മുതല്‍ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നവരാണ് അരോപണ വിധേയരായിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചു പലതവണയായിട്ടാണ് പല ആവശ്യങ്ങള്‍ പറഞ്ഞ് മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുക്കുന്നത്.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും ഭർത്താവും 1.20 ലക്ഷം രൂപ തട്ടിയതായിട്ടാണ് ആരോപണം ഉയർന്നത്. കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പേരിലും ഇവര്‍ കബളിപ്പിച്ചു. വാടക അഡ്വാന്‍സില്‍ തിരിമറി നടത്തി. പണം തട്ടിയ വിവരം ഒരു മാസം മുന്‍പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നല്‍കി. ബാക്കി തുക ഡിസംബര്‍ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ജീര്‍ണാവസ്ഥയിലുള്ള വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ അന്‍വര്‍ സാദത്ത് എംഎല്‍എ.യുടെ നേതൃത്വത്തിലാണ് നല്ല വാടകവീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉള്‍പ്പെടെ നല്‍കുന്നത് എംഎല്‍എയാണ്. വീടുമാറ്റത്തിനായി അഡ്വാന്‍സ് നല്‍കാനെന്ന പേരില്‍ 20,000 രൂപ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ആദ്യം വാങ്ങിയെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്.
ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന പേരിലാണ് പിന്നീട് തുക വാങ്ങിയത്. ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റും ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റും നല്‍കി. ഇതിന്റെ പേരിലും പണം തട്ടിയെന്ന് ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെ പണം വായ്പയായി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും അറിയിച്ചത്. തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
