തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു
Major landslide hits Wayanad tunnel project site; several feared trapped
വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍
Edited By:
Updated on
1 min read

കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി.

തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിര്‍മാണ പ്രവര്‍ത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.

അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലാണ്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി തിരുവമ്പാടി എംഎല്‍എ സി.കെ.കാസിം പറഞ്ഞു. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുന്‍ പഞ്ചായത്ത് അംഗം അബ്ദുള്‍സലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകര്‍ന്നു. പാലത്തിനു മുകളില്‍ മണ്ണ് നിറഞ്ഞു. പാലം ഇടിയാന്‍ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുള്‍ സലാം പറഞ്ഞു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

Summary

Major landslide hits Wayanad tunnel project site; several feared trapped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com