

മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും വഴിവിട്ട രീതിയിൽ സഹായിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇതിനകം തന്നെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ബന്ധങ്ങൾ പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തുമെന്ന് ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രാഥമിക നടപടി സ്വീകരിച്ചിട്ടുള്ളത്. സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി നേരിട്ടുള്ള സാമ്പത്തിക-ഫോൺ ബന്ധങ്ങളുണ്ടെന്ന് എസ്.പി. സ്ഥിരീകരിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള മേഖലയിൽ നിന്ന് വൻതോതിൽ മാരക ലഹരിമരുന്നായ എംഡിഎംഎപിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിയുമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന സൂത്രധാരനുമായി ഈ ഉദ്യോഗസ്ഥർക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ഒരു വീട്ടിൽ വിപണനത്തിനായി സൂക്ഷിച്ചിരുന്ന 40.59 ഗ്രാം എംഡിഎംഎയുമായി 2026 ജനുവരി 22-നാണ് പ്രധാന പ്രതിയെ സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ നിയമപരമായ അന്വേഷണത്തെ വഴിതിരിച്ചുവിടാനും പ്രതികളെ സഹായിക്കാനുമായി ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ഈ കണ്ടെത്തലുകളെത്തുടർന്ന്, അന്ന് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദ്ദീൻ, ഗോവിന്ദ് രാജ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഇവർക്ക് പുറമെ, നേരത്തെ കരിപ്പൂർ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ധനേഷിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി വിദേശത്ത് നിന്ന് രണ്ട് കിലോഗ്രാം എംഡിഎംഎ കടത്തുന്ന രാജ്യാന്തര സംഘവുമായി ഇയാൾക്ക് വ്യക്തമായ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ അടിയന്തിര നടപടി. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചന പോലീസ് കേന്ദ്രങ്ങൾ നൽകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates