മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും; സംഘർഷ സാഹചര്യം കുറഞ്ഞു, കർഫ്യൂവിന് ഇന്ന് താത്കാലിക ഇളവ്
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ കുടുങ്ങിയ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും. ഒമ്പത് വിദ്യാർഥികളാണ് നാളെ ഉച്ചക്ക് 2.30ന് ബംഗളൂരു വഴിയുള്ള വിമാനത്തിൽ കേരളത്തിലെത്തുക. നോർക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു.
അതേസമയം, മണിപ്പൂർ നാഷണൽ സ്പോർട്സ് സർവകലാശാലയിലെ 29 മലയാളി വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. പരീക്ഷയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘർഷം കാരണമാണ് മുടങ്ങിയെന്നും ഇവർ പറഞ്ഞു. അതിനിടെ സംഘർഷ സാഹചര്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് കർഫ്യൂവിന് താത്കാലിക ഇളവ് അനുവദിക്കും. സംഘർഷം നടന്ന ചുരചന്ത്പൂരിൽ രാവിലെ 7 മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി.
സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉണ്ട്. സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.
അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിൽ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളും ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. ജനങ്ങൾ സമാധാനമായി ജീവിച്ചിരുന്ന മണിപ്പൂർ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറ‍്ഞത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

