കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചു, വേടന്‍ ലഹരിക്കെതിരെ പ്രചാരണം നടത്തിയ വ്യക്തി; സര്‍ക്കാരിന്റെ നാലാംവാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കി

വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ മറ്റു ട്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി പൊലീസ്
RAPPER VEDAN
റാപ്പർ വേടൻ ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ മറ്റു ട്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതായി റാപ്പർ വേടൻ സമ്മതിച്ചതായി പൊലീസ്. പരിശോധനയില്‍ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനും സംഗീത ട്രൂപ്പിലെ എട്ടു അംഗങ്ങളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ഹില്‍പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇടുക്കിയില്‍ വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാര്‍ഥ പേര്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.20 ഓടേയാണ് പരിശോധനയ്ക്കായി ഫ്‌ലാറ്റില്‍ പൊലീസ് സംഘം എത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് വേടനും സഹപ്രവര്‍ത്തകരും ഒത്തുകൂടിയതെന്നും സിഐ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ആറുഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഫ്‌ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമില്‍ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്നും സിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വെരിഫൈ ചെയ്യാനുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. വേടന്റെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അത് എന്തിന് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ലഹരിക്കെതിരെ പ്രചാരണം നടത്തിയ വ്യക്തിയാണ് വേടന്‍. വിവിധ പരിപാടികള്‍ക്കിടെ ലഹരിക്കെതിരെ വേടന്‍ നല്‍കിയ ഉപദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ യുവതലമുറ ഏറ്റെടുത്തിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. സമൂഹ വിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിരന്തരം കാംപെയ്ന്‍ നടത്തിയ ആള്‍ തന്നെ ലഹരി ഉപയോഗക്കേസില്‍ അറസ്റ്റിലായത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്‍ താമസിച്ച ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന കഴിഞ്ഞ കുറെനാളുകളായി വേടനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com