

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വിമതൻ കെ ആര്‍ ഔസേഫ്. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും, ഇതിന് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ ഒഴിവാക്കി മറ്റൊരു സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും ഔസേഫ് ആരോപിച്ചു. മറ്റത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടും വര്‍ഗീയകക്ഷിയുമായി കൂട്ടുചേരാന്‍ വിസമ്മതിച്ചെന്നും കോണ്‍ഗ്രസ് വിമതന്‍ കെ ആര്‍ ഔസേഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജില്ലയിലെ ഒരു എംഎല്‍എയാണ് എല്ലാത്തിനും ചരടുവലിച്ചതെന്നും ഔസേഫ് വെളിപ്പെടുത്തി. ടി എം ചന്ദ്രനാണ് ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് തന്നോട് വെളിപ്പെടുത്തിയത്. ന്യൂനപക്ഷങ്ങളോടുള്ള കടപ്പാടുകൊണ്ടാണ് താന്‍ ഇന്ന് ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നത്. അഞ്ചുപേര്‍ ചര്‍ച്ചക്കായി വീട്ടിലെത്തിയ സിസിടിവി ദൃശ്യങ്ങളും ഔസേഫ് പുറത്തുവിട്ടു.
നമ്മള്‍ ഭരിക്കുമെന്നും നീയാണ് പ്രസിഡന്റ് എന്നുമാണ് അന്ന് വീട്ടില്‍ എത്തിയവർ പറഞ്ഞത്. എട്ടു യുഡിഎഫ് അംഗങ്ങളും രണ്ടു വിമതരും ചേര്‍ന്നാലും പത്തുപേരേ ആകൂ എന്നതിനാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് ബിജെപി കൂടെ നില്‍ക്കുമെന്ന് പറഞ്ഞത്. അത് ശരിയാവില്ലെന്ന് പറഞ്ഞതോടെയാണ് അവര്‍ മറ്റേ സ്വതന്ത്രയെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ചത്. തനിക്ക് യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഇടതിനൊപ്പം തുടരുമെന്നും ഔസേഫ് പറഞ്ഞു.
അതേസമയം, മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളില്‍ രാജിവെക്കണം. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കില്‍, പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates