

കൊച്ചി: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഒളിവില്‍ പോയ അച്ചാമ്മയെന്ന റെജിയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തലേന്നും സാരി വാങ്ങാനെന്ന പേരില്‍ കടയിലെത്തി പൊലീസ് സംഘം നിരീക്ഷണം നടത്തി. റെജിയുടെ പെരുമാറ്റത്തിലെ സ്വാഭാവികത കാരണം അന്നത്തെ അറസ്റ്റ് ഒഴിവാക്കി. 'സാരി ഒന്നും ഇഷ്ടപ്പെട്ടില്ല, മറ്റൊരു കടയില്‍ നോക്കട്ടെ' എന്നു പറഞ്ഞു മടങ്ങിയ സംഘം ലഭിച്ച തെളിവുകള്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ചാണ് അറസ്റ്റിലേക്കു നീങ്ങിയത്.
തലേന്നു കോതമംഗലത്തെ കടയിലെത്തി തുണിയെല്ലാം തിരിച്ചും മറിച്ചും നോക്കി ഇഷ്ടപ്പെടാതെ മടങ്ങിയവര്‍ വീണ്ടും കടയിലേക്കു വരുന്നതു കണ്ടു സൗമ്യമായ ചിരിയോടെയാണ് മിനി രാജു ( ഒളിവില്‍ പോയപ്പോള്‍ മാറ്റിയ പേര്) അവരെ സ്വീകരിച്ചത്. അവരില്‍ ഒരാള്‍ മിനിയുടെ അടുത്തുവന്നു പതിയെ 'റെജി' എന്നു വിളിച്ചു. ചിരിമാഞ്ഞ് മുഖത്ത് അമ്പരപ്പു പടര്‍ന്നെങ്കിലും താന്‍ മിനിയാണെന്നു പറഞ്ഞു തീരും മുന്‍പേ തങ്ങള്‍ പൊലീസുകാരാണെന്നു വ്യക്തമാക്കിയ അവര്‍ ഒപ്പം വരാനും നിര്‍ദേശിച്ചു. മറിയാമ്മ കൊലക്കേസില്‍ റെജിയുടെ 27 വര്‍ഷം നീണ്ട ഒളിവുജീവിതം അവസാനിച്ച നിമിഷമായിരുന്നു അത്.
എന്നെങ്കിലും ഇങ്ങനെയൊരു സന്ദര്‍ഭം ജീവിതത്തിലുണ്ടാവുമെന്നു റെജിക്ക് അറിയാമായിരുന്നു. അകന്ന ബന്ധുവായ മറിയാമ്മയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു റെജി. 1990ലാണു കൊലനടത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. 1993ല്‍ വിചാരണക്കോടതി വിട്ടയച്ചെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി 1996ല്‍ ജീവപര്യന്തം തടവു വിധിച്ചു. പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും മുന്‍പു റെജി സംസ്ഥാനം വിടുകയായിരുന്നു. തമിഴ്‌നാടു തക്കല സ്വദേശിയെ വിവാഹം കഴിച്ച ശേഷം മിനി രാജുവെന്ന പേരില്‍ കേരളത്തിലേക്കു മടങ്ങിയെത്തി. കോതമംഗലം അടിവാട് വാടകവീട്ടില്‍ പുതിയ ജീവിതം തുടങ്ങി.
അടിവാട്ടെ സ്ഥാപനങ്ങളിലും വീടുകളിലും ജോലി ചെയ്തു ജീവിച്ച റെജിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു എന്ന് പൊലീസ് പറയുന്നു. മാസച്ചിട്ടിയും ഓണഫണ്ടും നടത്തി എല്ലാവര്‍ക്കും സുപരിചിതയായി. ബിസിനസില്‍ ഒരു പരാതിക്കും ഇടനല്‍കിയില്ല. നാട്ടുകാര്‍ക്കു 'മിനി'യെ അത്രയ്ക്കു വിശ്വാസവുമായിരുന്നു. വീട്ടുകാരെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോള്‍ കോട്ടയത്തെ സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും തമിഴ് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതോടെ വീട്ടുകാര്‍ ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം നാടുവിടുകയായിരുന്നു എന്നുമാണ് റെജി പറഞ്ഞിരുന്നത്. 13 വര്‍ഷം മുന്‍പു ചെമ്പഴ പള്ളിക്കു സമീപം സ്ഥലം വാങ്ങി പഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ വീടു സ്വന്തമാക്കി. അടിവാട് എത്തിയ കാലത്തുതന്നെ മിനി രാജു എന്ന പേരില്‍ എല്ലാ രേഖകളുമുണ്ടാക്കിയിരുന്നു.
കെട്ടിടനിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് ഇടയ്ക്കു വിദേശത്തു ജോലി ചെയ്തു. 2 ആണ്‍മക്കളെയും പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചു. ഇളയ മകനു വിദേശത്തു പഠിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ സഹായിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും പോലും മിനിയുടെ യഥാര്‍ഥ ചരിത്രം അറിയില്ലായിരുന്നു എന്നും പൊലീസ് പറയുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്ന തുണിക്കടയിലെത്തിയത് 5 വര്‍ഷം മുന്‍പാണ്. 27 വര്‍ഷത്തെ ഒളിവുജീവിതത്തില്‍ ഒരിക്കല്‍പോലും ഭര്‍ത്താവിനോ മക്കള്‍ക്കോ നാട്ടുകാര്‍ക്കോ സംശയം തോന്നുന്ന പെരുമാറ്റമുണ്ടായില്ലെന്നാണു പൊലീസിനു ലഭിച്ച മൊഴികള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates