'ഏഴ് ടിക്കറ്റിന് 6000 രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; 200 രൂപയുടെ പോപ്‌കോണിന് 500രൂപ; തിയറ്റര്‍ ഉടമകളുടെ യോഗം വിളിക്കും'

ഇക്കാര്യം അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കമ്പനിയാണ് നടത്തുന്നത്, എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു മറുപടിയെന്നും മേയര്‍ പറഞ്ഞു.
vv rajesh
വിവി രാജേഷ്
Edited By:
Updated on
1 min read

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ക്കു അധികനിരക്ക് ഈടാക്കുന്നതിനു പുറമേ തിയറ്ററുകളില്‍ തിരക്കുള്ള സമയങ്ങളില്‍ അധിക ടിക്കറ്റു നിരക്കും ഈടാക്കുന്നുവെന്ന് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. തിരുവനന്തപുരത്തെ മാളില്‍ സിനിമ കാണാനെത്തിയ കുടുംബം ഏഴ് ടിക്കറ്റിന് 6048.94 രൂപയാണ് ഓണ്‍ലൈനില്‍ നല്‍കിയത്. എന്നാല്‍ സിനിമ കാണാന്‍ ചെന്നപ്പോള്‍ 230 രൂപയുടെ ടിക്കറ്റിനുള്ള സീറ്റാണ് കൊടുത്തതെന്നും മേയര്‍ പറഞ്ഞു. ഇക്കാര്യം അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കമ്പനിയാണ് നടത്തുന്നത്, എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു മറുപടിയെന്നും മേയര്‍ പറഞ്ഞു.

ഒടുവില്‍ കുടുംബത്തിന് മുന്‍സീറ്റുകളില്‍ ഇരുന്ന് സിനിമ കാണേണ്ടിവന്നു. ഇതു സംബന്ധിച്ച് തനിക്കു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും ഒടുവില്‍ കുടുംബം മുന്‍സീറ്റിലിരുന്ന് സിനിമ കാണേണ്ടിവന്നെന്നും മേയര്‍ പറഞ്ഞു.

ഒരു പ്രമുഖ നിര്‍മാതാവ് കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞത് 200 രൂപ ടിക്കറ്റെടുത്ത് ചെന്നാല്‍ 500 രൂപയുടെ പോപ്കോണ്‍ വാങ്ങേണ്ടി വരുമെന്നാണ്. പൊതുസമൂഹം ഇതാണിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമ വ്യവസായം നിലനിര്‍ത്തുന്നത് ജനങ്ങളാണ്. ഭരണപരമായോ നിയമപരമായോ ഉള്ള ഇടപെടലിനു മുന്‍പ് തന്നെ ഉത്തരവാദപ്പെട്ടവര്‍ ഒരു ധാരണയിലേക്ക് എത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

കോര്‍പറേഷന്‍ പരിധിയിലെ തിയറ്റര്‍ ഉടമകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് മേയര്‍ വിവി രാജേഷ് വ്യക്തമാക്കി. പാര്‍ക്കിങ് സൗകര്യം, ശുചിത്വം, സുരക്ഷ, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും, ലൈസന്‍സ് നല്‍കുന്ന കോര്‍പറേഷന്‍ എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ കര്‍ശനമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ പരിമിതികളുണ്ടെന്നു പറഞ്ഞ് സര്‍ക്കാരിന് വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Summary

Mayor VV Rajesh has alleged that theatres are charging exorbitant ticket prices during peak hours, in addition to overpricing food items.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com