

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ മെഡിക്കല്‍ കോളജ് നഴ്‌സിങ് ഓഫീസര്‍ അനിത പി ബിയുടെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. അനിതയുടെ അപ്പീല്‍ തീര്‍പ്പാകും വരെ സ്ഥലംമാറ്റരുതെന്നാണ് ഉത്തരവിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.
ഐസിയു പീഡന കേസില്‍ അതിജീവിതക്ക് അനുകൂലമായി മൊഴി കൊടുത്തിരുന്നയാളാണ് അനിത. സ്ഥലം മാറ്റ ഉത്തരവിനെതിരെ ഇവര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. രണ്ടു മാസം കൂടി അനിതയെ കോഴിക്കോട്ടു തുടരാന്‍ അനുവദിക്കണമെന്നും അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു. ട്രൈബ്യൂണല്‍ ഉത്തരവ് വന്നെങ്കിലും ആദ്യം ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തയാറായിരുന്നില്ല. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.
മാര്‍ച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ഐസിയുവില്‍ അറ്റന്‍ഡര്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് ചില അറ്റന്‍ഡര്‍മാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. സീനിയര്‍ നഴ്‌സിങ് ഓഫിസറായ അനിതയുടെ ഉത്തരവാദിത്തക്കുറവാണ് അതിജീവിതയെ മറ്റ് ജീവനക്കാര്‍ ഭീഷണിപ്പെടുത്താന്‍ കാരണമെന്ന അന്വേഷണ സമിതി കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റാന്‍ നടപടി സ്വീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
