

തിരുവനന്തപുരം: നാണത്തിന് കയ്യും കാലും ജീവനുമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുന്നിൽ നിർത്തി അത് പിന്നിലേക്ക് മാറി നിൽക്കുമെന്ന് മന്ത്രി റിയാസ്. ഇത്തരത്തിൽ സെക്രട്ടേറിയറ്റിലേക്ക് ഒരു സമരം നയിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ അനുഭവമായിരിക്കാം. അതിന്റെ ആവേശത്തിലാണ് നിയമം കയ്യിലെടുക്കും, തിരിച്ചടിക്കുമെന്നൊക്കെ അദ്ദേഹം പറയുന്നതെന്നും മന്ത്രി പരിഹസിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ മത, വർഗീയ കലാപങ്ങളിലൂടെയും വിദ്യാഭ്യാസ സിലബസുകളിൽ കാവിവൽക്കരണം കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ പുതുതലമുറയ്ക്ക് തുടക്കത്തിലേ പരിചയപ്പെടുത്തുന്ന നിലപാടുകൾക്കെതിരെ കരുത്തോടെ നിലപാടു സ്വീകരിച്ചു മുന്നോട്ടു പോകുന്ന കേരളത്തിന്റെ മുഖ്യമന്ത്രി അഭിമാനത്തോടെ തന്നെയാണ് ആ കസേരയിലിരിക്കുന്നത്.
ഓഖി, നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തെ ധീരമായി നയിച്ച പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് നാണക്കേടോടെയല്ല അഭിമാനത്തോടെയാണെന്നും അദ്ദേഹം നവകേരള സദസിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനായി ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നിലപാടെടുത്ത കോൺഗ്രസിന്റെ നേതാവായി ഇരിക്കുമ്പോൾ തന്നെ, ഇവിടെ ബിജെപിയുടെ ബി ടീമായി അവർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമ്പോൾ നാണമുണ്ടോ പ്രതിക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ എന്നും മന്ത്രി ചോദിച്ചു.
വ്യാജ ഐഡി കാർഡ് ഉണ്ടാക്കി ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ഒരു യുവജന സംഘടനയ്ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും അക്രമം അഴിച്ചുവിട്ട് ചീമുട്ടയേറും ഷൂസേറും ചാവേർ സമരവും ബസിന്റെ മുന്നിലുള്ള ആത്മഹത്യാശ്രമ സമരവും നടത്തിക്കാൻ കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന് നാണമില്ലേ? പ്രതിപക്ഷ നേതാവ് കണ്ണാടിയിൽ നോക്കിയാൽ നാണംകൊണ്ട് തല കുനിക്കും. വ്യക്തിപരമായി ആക്രമിക്കുകയല്ല മറിച്ച് രാഷ്ട്രീയമായി പറയുകയാണ്. അദ്ദേഹം തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും. അതിനു മത്സരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെന്നും മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates