'നല്ല തിരക്കഥയുണ്ടായിരുന്നു, പക്ഷേ പടം പൊട്ടിപ്പോയി'; ജയസൂര്യക്ക് പി പ്രസാദിന്റെ മറുപടി

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്
ജയസൂര്യ, പി പ്രസാദ്‌
ജയസൂര്യ, പി പ്രസാദ്‌
Updated on
1 min read

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന്‍ അല്‍പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു. ജയസൂര്യ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതായിരുന്നു. ഇതെല്ലാം ജയസൂര്യയെ കൊണ്ട് പറയിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നല്ല തരിക്കഥ ഉണ്ടായിരുന്നു. പക്ഷേ, പടം പൊട്ടിപ്പോയി.- അദ്ദേഹം പറഞ്ഞു. 

നടന്‍ കൃഷ്ണപ്രസാദിന് ആറ് മാസമായി സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. 'നടന്‍ കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്ബിഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടില്‍ മുഴുവന്‍ തുകയും എത്തിയത്. 5,568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈക്കോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണ്. എന്നാല്‍ ജയസൂര്യ പറഞ്ഞത് 5,6 മാസമായിട്ടും പണം നല്‍കിയില്ല എന്നായിരുന്നു', മന്ത്രി വ്യക്തമാക്കി

'സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള സ്റ്റേറ്റ് ഇന്‍സെന്റീവും ഹാന്‍ഡിലിങ് ചാര്‍ജും എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും വലിയ പ്രശ്നവും പ്രയാസവും ഉണ്ടാക്കിയത്. ഇനി കൊടുക്കാനുള്ളത് ഏതാണ്ട് 240 കോടിയോളം രൂപയാണ്. അതില്‍ 138 കോടി രൂപ നല്‍കാമെന്ന് കാനറാ ബാങ്കുമായി പ്രത്യേകം ധാരണയിലെത്തി, അവര്‍ ആ പണം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്'-പി പ്രസാദ് പറഞ്ഞു.

കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ്, മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നും ജയസൂര്യ വിമര്‍ശച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com