'വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യ, ഉത്തരവാദി അവര്‍ തന്നെ'; ആര്‍ഷോയ്ക്ക് പങ്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു
മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യയാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ വിദ്യ തന്നെയാണ് ഉത്തരവാദി. വ്യാജ സീല്‍ ഉണ്ടാക്കിയത് വിദ്യയാണ്. അതില്‍ മഹാരാജാസ് കോളജിന് പങ്കില്ലെന്നും ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യ എന്ന വ്യക്തിയാണ് തെറ്റ് ചെയ്തത്. അത് അക്ഷന്തവ്യമായ കുറ്റമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് തെറ്റാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യ മുതിര്‍ന്ന വ്യക്തിയാണ്. അതുകൊണ്ട് വ്യാജ രേഖ ഉണ്ടാക്കി ഹാജരാക്കിയതില്‍ അവര്‍ തന്നെയാണ് ധാര്‍മികമായി ഉത്തരവാദി. സംഭവത്തെ അപലപിക്കുന്നതായും മന്ത്രി പറഞ്ഞു. 

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അത് സാങ്കേതിക പ്രശ്‌നം മാത്രമാണ്. അതിനാല്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല. മാര്‍ക്ക് ഒന്നും ഇല്ലാത്ത പാസ് എന്നി കാണിച്ചിരിക്കുന്ന മാര്‍ക്ക് ലിസ്റ്റ് എങ്ങനെ വന്നു എന്നത് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. 

കോട്ടയം അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജില്‍ ശ്രദ്ധയെന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും മന്ത്രി ബിന്ദു അറിയിച്ചു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇക്കാര്യം ഉടന്‍ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

കോളേജുകളില്‍ പ്രിന്‍സിപ്പാളായിരിക്കും സെല്‍ മേധാവി. സര്‍വകലാശാലകളില്‍ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലില്‍ ഒരു വനിതയുണ്ടാകും. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും സെല്ലില്‍ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലില്‍ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com