

കൊച്ചി: രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നടന്‍ മോഹല്‍ലാലുമായി 'ഇരുവര്‍' എന്ന പേരില്‍ നടത്തിയ അഭിമുഖത്തിലാണ് പിണറായി മനസ് തുറന്നത്. പിണറായിയിലെ ചെറുപ്പകാലവും കുടുംബ ജീവിതവും അമ്മയെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കുറിച്ചും പിണറായി മനസുതുറക്കുന്നുണ്ട്.
നമുക്ക് ശേഷം വിട്ടുപിരിയേണ്ടവരെന്ന് കരുതിയവര്‍ നേരത്തെ പോയപ്പോള്‍ വലിയ വിഷമമുണ്ടാക്കിയെന്നാണ് കോടിയേരിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ വല്ലാതെ വേദനയുണ്ടായി. അനുശോചന യോഗത്തില്‍ സംസാരിച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അമ്മയുടെ വേര്‍പിരിയല്‍ മറക്കാനാവാത്ത സംഭവമാണ്. അന്ന് തിരുവനന്തപുരത്തായിരുന്നു. ഭാര്യ വിളിച്ചപ്പോള്‍ അസ്വാഭാവികത തോന്നി. പിറ്റേന്നാണ് വീട്ടിലെത്തിയത്, അന്ന് വീട്ടിലെത്തി അമ്മയ്ക്ക് വെള്ളം നല്‍കിയതിന് പിന്നാലെ അമ്മ മരിച്ചു. മരിക്കുന്ന സമയത്ത് താനും ഭാര്യയും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നു. പുറത്തിറങ്ങി മരണ വിവരം പറയാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം മുന്നിലെത്തിയത് നാണു എന്ന ആളായിരുന്നു. അദ്ദേഹത്തോട് വിവരം പറയാന്‍ ശ്രമിച്ചു. എന്നാല്‍ വാക്കുകള്‍ വന്നില്ല, പക്ഷേ അദ്ദേഹത്തിന് കാര്യം മനസിലായെന്നും മുഖ്യമന്ത്രി ഓര്‍മിച്ചെടുത്തു.
കുട്ടിക്കാലത്തെ അനുഭവങ്ങള്‍ വ്യക്തിത്വത്തെ രൂപീകരിച്ചിട്ടുണ്ട്. ആരുടെയും മുമ്പില്‍ കൈനീട്ടാതിരിക്കുക, തെറ്റായ കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാണ് സ്വീകരിച്ച നിലപാട്. രാഷ്ട്രീയത്തിന്റെ തുടക്കകാലത്ത് ഒരിക്കല്‍ തലശ്ശേരിക്ക് പോകാന്‍ കാശില്ലായിരുന്നു. ഒരാളില്‍ നിന്ന് 25 പൈസ വായ്പ വാങ്ങി, കടം വാങ്ങിയതറിഞ്ഞപ്പോള്‍ അരയാക്കണ്ടി അച്യുതന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ വഴക്ക് പറഞ്ഞു. അത് പുതിയൊരു പാഠമായിരുന്നു. പിന്നീട് ആരുടെ കയ്യില്‍ നിന്നും വായ്പ വാങ്ങിയിട്ടില്ല. ഇത്തരം ചെറിയ കാര്യങ്ങള്‍ പിന്നീട് വലിയ പാഠങ്ങളായി മാറി. പശ്ചാത്തപിക്കേണ്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. കോളജ് പഠന കാലത്ത് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹം വലിയ പണക്കാരന്‍ ആയിരുന്നു, ഒരു ഘട്ടത്തില്‍ അയാള്‍ മദ്യപാനത്തിലേക്ക് നീങ്ങി. അത് തടഞ്ഞു. പക്ഷേ പരിധി വിട്ടു. അതോടെ ആ ബന്ധം വിച്ഛേദിച്ചു. ആ നിലപാട് അയാളെ വല്ലാതെ ബാധിച്ചു. കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങി. അങ്ങനെ അകല്‍ച്ച സ്വീകരിച്ചിരിച്ചില്ലായിരുന്നു എങ്കില്‍ കൂടുതല്‍ തകരില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
തന്നെ, തളര്‍ത്താന്‍ വേണ്ടി ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും തളര്‍ന്നുപോയ സാഹചര്യങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ വിശ്വാസം പാര്‍ട്ടിയോടാണ്. ആ പാര്‍ട്ടിയിലുള്ള വിശ്വാസമാണ് എനിക്ക് കരുത്ത് നല്‍കിയത്. പഴയകാലത്തെ പോലെ ആളുകളുമായി കൂടിയിരിക്കാനും സമയം ചെലവഴിക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. ഓരോ കാലത്തും ഓരോ നിയോഗങ്ങളുണ്ട്. അത് നിര്‍വഹിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി.
പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് പോകുന്ന വ്യക്തിയാണ്, മറ്റ് തരത്തിലുള്ള ഭയം എന്ന് അധികം ബാധിക്കാറില്ല. പാര്‍ട്ടിയെ മാത്രമാണ് ഭയമെന്നും പ്രചോദനം എകെജിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. വിയോജിക്കുന്നവരോട് വിദ്വേഷമില്ല, എന്നും പാര്‍ട്ടിക്കൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു. തളര്‍ത്താന്‍ പല ശ്രമങ്ങളുമുണ്ടായി. താന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ കേട്ടെന്നും മുഖ്യമന്ത്രി ഇരുവറില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates