തിരുവനന്തപുരം: ദേശീയ അടിസ്ഥാത്തില്‍ നടക്കുന്ന കര്‍ഷകസമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കഴിഞ്ഞ ഒരുവര്‍ഷമായി കര്‍ഷകരുടെ സമരം ദേശവ്യാപകമായി നടക്കുകയാണ്. കര്‍ഷകവിരുദ്ധ സമരം പാര്‍ലമെന്റ് പാസാക്കിയതിന്റെ ഭാഗമായാണ് സമരങ്ങള്‍ നടക്കുന്നത്. അടിസ്ഥാനപരമായ രാജ്യത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തത തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍. കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് വത്കരണത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
സമരക്കാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു കര്‍ഷകസമരം നടന്നിട്ടില്ല. ഇന്ത്യയിലെ കാര്‍ഷിക മുന്നേറ്റത്തെയാണ് കേന്ദ്രനയത്തിലൂടെ തകര്‍ക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇതിനെതിരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് വിജയരാഘവന്‍പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള സമരമാണിത്. ഭക്ഷ്യസ്വയം പര്യാപ്തത തകര്‍ന്നാല്‍ പിന്നെ എങ്ങനെ ജീവിക്കാന്‍ കഴിയും. സമരക്കാരെ വിളിച്ച് ഒത്തുതീര്‍പ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ സ്വാഭാവികമായും പരീക്ഷകള്‍ ഉണ്ടാവില്ല. ഹര്‍ത്താല്‍ ദിവസത്തെ പരീക്ഷകള്‍ മാറ്റാവുന്നതേയുള്ളുവെന്നും വിജയരാഘവന്‍ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates