എഴുകോൺ: മകളെയും മരുമകനെയും ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കേരളപുരം കല്ലൂർവിളവീട്ടിൽ നജി(48)യാണ് പിടിയിലായത്. ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മർദിച്ച് മാല കവർന്ന സംഭവം ക്വട്ടേഷൻ ആക്രമണമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നജി അറസ്റ്റിലാവുന്നത്.
ഡിസംബർ 23-ന് രാത്രി ഏഴിനായിരുന്നു ദമ്പതികൾക്ക് നേരെയുള്ള ആക്രമണം. നജിയുടെ മകൾ അഖിനയും ഭർത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം മർദിക്കുകയായിരുന്നു. അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും സംഘം കവർന്നു. അക്രമിസംഘത്തിൽപ്പെട്ട മങ്ങാട് സ്വദേശി ഷഹിൻഷാ (29), വികാസ് (34), കിരൺ (31) എന്നിവർ പൊലീസ് പിടിയിലാവുകയും, ക്വട്ടേഷൻ വിവരങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു.
അഖിനയുടെ രണ്ടാം ഭർത്താവാണ് തൃശ്ശൂർ സ്വദേശിയായ ജോബിൻ. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. ജോലിക്കുപോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിൻ നജിയെ ഉപദ്രവിച്ചു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷൻ നൽകാൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
‘മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം, കഴുത്തിൽ കിടക്കുന്ന സ്വർണമാല പിടിച്ചുപറിക്കണം, ക്വട്ടേഷൻ സംഘത്തിന് നജി നൽകിയ നിർദേശങ്ങൾ ഇങ്ങനെയായിരുന്നു. സംഭവത്തിന് ശേഷം പലയിടത്തായി ഒളിവിൽ കഴിഞ്ഞ നജിയെ വർക്കലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates