

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാവണമെന്നതില്‍ കേന്ദ്ര നിരീക്ഷകനായി എത്തിയ മുകുള്‍ വാസ്‌നിക് നിയുക്ത എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചോര്‍ന്നതു ബന്ധപ്പെട്ടു വലിയ രാഷ്ട്രീയ വിവാദമാണ് സംസ്ഥാനത്തുണ്ടായത്. എംഎല്‍എമാര്‍ രഹസ്യമെന്ന നിലയില്‍ അറിയിച്ച അഭിപ്രായം രേഖപ്പെടുത്തിയ കടലാസുമായി മുകുള്‍ വാസ്‌നിക് പുറത്തിറങ്ങിയപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫോട്ടോഗ്രാഫര്‍ ബിപി ദീപു അത് കാമറയിലാക്കുകയായിരുന്നു.
പുറത്തു വന്ന വിവരങ്ങള്‍ വിവാദമായപ്പോള്‍ അതു വസ്തുതയല്ലെന്ന വിശദീകരണമാണ് മുകുള്‍ വാസ്‌നിക് നല്‍കിയത്. പത്രത്തില്‍ വന്ന വിവരങ്ങള്‍ ശരിയല്ലെന്നാണ് വാസ്‌നിക് പറയുന്നത്. എന്നാല്‍ മുകുള്‍ വാസ്‌നിക് ഇത്തരത്തില്‍ വിവാദത്തില്‍ പെടുന്നത് ആദ്യമല്ലെന്നതാണ് വസ്തുത.
2018ല്‍ മേഘാലയ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കേന്ദ്ര നിരീക്ഷകരില്‍ ഒരാളായി വാസ്‌നിക് എത്തിയിരുന്നു. തൂക്കു നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു ദൗത്യം. അറുപത് അംഗ സഭയില്‍ 21 പേരെയാണ് കോണ്‍ഗ്രസിനു ജയിപ്പിക്കാനായത്. ഭൂരിപക്ഷത്തിന് പത്തു പേരുടെ കുറവ്.
മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാരുണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത്തരത്തില്‍ പിന്തുണ പ്രതീക്ഷിക്കുന്നവരുടെ പേരുകളുമായാണ് അന്നു വാസ്‌നിക് ഹോട്ടല്‍ മുറിക്കു പുറത്തിറങ്ങിയത്. ഇതു കൃത്യമായി ഫോട്ടോഗ്രാഫറുടെ ഫ്രെയിമില്‍ പെടുകയും ചെയ്തു. ഇതു വലിയ വാര്‍ത്തയും വിവാദവുമായി. എന്തായാലും അന്നു കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടന്നില്ല.
ഇത്തവണ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി ആരാവണമെന്നതില്‍ പറഞ്ഞ അഭിപ്രായം രേഖപ്പെടുത്തിയ ഭാഗമാണ് ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുത്തത്. വിഡി സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ഇഞ്ചോടിഞ്ചു പൊരുതുന്ന മത്സരത്തില്‍ പരസ്യമായി അഭിപ്രായം പറയാന്‍ മടിച്ചവരാണ് ഇവരില്‍ പലരും. ഇതാണ് ഒരൊറ്റ ക്ലിക്കിലൂടെ രഹസ്യമല്ലാതായി മാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates