

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദമായി മാറിയ മുനമ്പം ഭൂമിപ്രശ്നം കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത നടപടി വെറും സാങ്കേതികവും നിയമപരവുമായ ഒരു പ്രക്രിയ മാത്രമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെഎസ്.ഹംസ വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 17-നകം പൂർത്തിയാക്കേണ്ട നിർബന്ധിത നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് ഈ രജിസ്ട്രേഷൻ നടത്തിയത്. ഉമീദ് പോർട്ടലിൽ ഒരു ഭൂമി ഉൾപ്പെടുത്തി എന്നതുകൊണ്ട് മാത്രം അതിന്റെ അന്തിമ ഉടമസ്ഥാവകാശം ഉറപ്പിക്കപ്പെടുന്നില്ലെന്നും മുനമ്പം ഭൂമിയുടെ കാര്യത്തിൽ സർക്കാരിന്റെയും കോടതികളുടെയും അന്തിമ തീരുമാനങ്ങൾ എന്താണോ അത് തന്നെയായിരിക്കും നടപ്പിലാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്തെ നിലവിലെ താമസക്കാരോട് വഖഫ് ബോർഡിന് യാതൊരുവിധ ശത്രുതയുമില്ലെന്നും അവരോട് പൂർണ്ണമായ സഹതാപം മാത്രമാണുള്ളതെന്നും ചെയർമാൻ പറഞ്ഞു. രാജ്യത്ത് നിരവധി നിയമപരമായ സാങ്കേതികത്വങ്ങൾ നിലനിൽക്കുന്നുണ്ട്, അത്തരം പ്രശ്നങ്ങൾ നിയമപരമായ മാർഗ്ഗങ്ങളിലൂടെ തന്നെയാണ് പരിഹരിക്കേണ്ടത്. എന്നാൽ മുനമ്പത്തെ ഭൂവുടമകൾ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. വിൽക്കാനുള്ള നിയമപരമായ അവകാശമില്ലാത്ത ഭൂമി, വഖഫ് വ്യവസ്ഥകൾ മറച്ചുവെച്ച് വിൽക്കാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ച് ചില വ്യക്തികളും ഒരു പ്രമുഖ അഭിഭാഷകനും ഫാറൂഖ് കോളേജ് മാനേജ്‌മെന്റും ചേർന്ന് അവിടുത്തെ ജനങ്ങളെ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് കെഎസ്.ഹംസ ആരോപിച്ചു. ഭൂമി വാങ്ങുന്നതിന് മുൻപ് അതിന്റെ യഥാർത്ഥ ആധാരങ്ങൾ കൃത്യമായി പരിശോധിക്കാൻ ജനങ്ങൾ തയ്യാറാകണമായിരുന്നു.
മുൻപ് യുഡിഎഫ്. പിന്തുണയുള്ള വഖഫ് ബോർഡിന്റെ കാലത്ത് 2019 ലാണ് മുനമ്പം ഭൂമി വഖഫ് സ്വത്തായി ആദ്യമായി രജിസ്റ്റർ ചെയ്യുന്നത്. കേരളത്തിലെ ഏകദേശം 59,000 വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കൂട്ടത്തിൽ ഒന്നായി മാത്രമാണ് മുനമ്പത്തെയും ഉൾപ്പെടുത്തിയതെന്നും ഇത് അവസാന രേഖയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
മുനമ്പം വിഷയം വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് പ്രതിഷേധം വീണ്ടും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മുനമ്പത്തെ ഒരു താമസക്കാരനെപ്പോലും സ്വന്തം മണ്ണിൽ നിന്നും ഒഴിപ്പിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്തെത്തിയത്. ഇവിടുത്തെ ഇരകളായ ജനങ്ങൾക്ക് അവരുടെ ഭൂമി പൂർണ്ണമായും തിരികെ ലഭിക്കുമെന്നും അതിനായി സർക്കാർ അവസാന നിമിഷം വരെ പോരാടുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുൻ എൽ.ഡി.എഫ്. സർക്കാർ വഖഫ് ബോർഡിന്റെ ഈ വാദങ്ങളെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് സംസ്ഥാനത്ത് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ബിജെപിയും സമരക്കാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates